ആര് ചാൻസലറാകും എന്ന വിഷയത്തിൽ തർക്കം; പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു

തിരുവനന്തപുരം: ചാൻസലർ ബില്ലിനെച്ചൊല്ലി ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ സംസ്ഥാന നിയമസഭയിൽ ക്രിയാത്മകമായ ചർച്ച നടന്നു. വിരമിച്ച ജഡ്ജിമാർ എല്ലാ കാര്യത്തിലും അവസാന വാക്കാണെന്ന് കരുതുന്നില്ലെന്ന് പറഞ്ഞ് മന്ത്രി പി രാജീവ് പ്രതിപക്ഷ ബദലിനെ പ്രതിരോധിച്ചു.

അതേസമയം, മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പുറമെ വി.സിമാരെ നിയമിക്കാനുള്ള സമിതിയിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പകരം നിയമസഭാ സ്പീക്കറാകാമെന്ന് ഇരുവിഭാഗവും തമ്മിൽ ധാരണയായി. എന്നാൽ ചാൻസലർ സ്ഥാനത്തേക്ക് വിരമിച്ച ജഡ്ജിമാർ ഉണ്ടാകണമെന്ന് പ്രതിപക്ഷം വാശിപിടിക്കുന്നത് തുടർന്നു. ഇത് ഭരണപക്ഷം അംഗീകരിച്ചില്ല. തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.

ചരിത്രം മാപ്പ് നൽകില്ലെന്ന് പ്രതിപക്ഷത്തോട് പി.രാജീവ് പറഞ്ഞു. വി.സിമാർ രാജിവെക്കേണ്ടതില്ലെന്ന കെ.സി വേണുഗോപാലിന്‍റെ പ്രസ്താവന ചൂണ്ടിക്കാട്ടിയായിരുന്നു പി.രാജീവ് സംസാരിച്ചത്. ഗവർണറുടെ രാഷ്ട്രീയ നീക്കം ആദ്യം തിരിച്ചറിഞ്ഞത് മുസ്ലിം ലീഗാണെന്നും മന്ത്രി പറഞ്ഞു. ഇപ്പോൾ എല്ലാവരും സമ്മതിക്കുന്നത് ഒരു നല്ല കാര്യമാണ്. സംസ്ഥാനത്ത് എത്ര ചാൻസലർമാരെ വേണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. ഓരോ സർവകലാശാലയിലെയും നിയമം ഭേദഗതി ചെയ്യുമ്പോൾ തീരുമാനിക്കാമെന്നും മന്ത്രി പറഞ്ഞു.