കുടൽ കുരുക്കത്തിന് അപൂർവ്വ ചികിത്സയുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് സർജറി വിഭാഗം


മേപ്പാടി:കുടലിന്റെ ഒരു ഭാഗം കുടലിന്റെ തന്നെ ഉള്ളിലേക്ക് കയറി തടസ്സമുണ്ടാക്കുന്ന അവസ്ഥയാണ് കുടൽ കുരുക്കം (Ileocolic intussusception) ഈ അവസ്ഥയിലായ വെള്ളമുണ്ട സ്വദേശികളായ ദമ്പതികളുടെ 5 മാസം പ്രായമായ കുട്ടിക്കാണ് അൾട്രാ സൗണ്ട് ഗൈഡഡ് ഹൈഡ്രോസ്റ്റാറ്റിക് റിഡക്ഷൻ ഓഫ് ഇന്റുസ്സസെപ്ഷൻ എന്ന പ്രോസീജിയർ വിജയകരമായി ചെയ്തത്.
ഒരു അൾട്രാ സൗണ്ട് സ്കാനിങിന്റെ സഹായത്തോടെയാണ് സർജൻ ഈ ചികിത്സാ രീതി ചെയ്യുന്നത്.
ഹൈഡ്രോസ്റ്റാറ്റിക് റിഡക്ഷൻ കുട്ടികളിലെ കുടൽ കുരുക്കത്തിന്റെ പ്രധാന ചികിത്സാ മാർഗ്ഗമാണെങ്കിലും ചില അവസരങ്ങളിൽ ഈ രീതി വിജയിക്കാതെ വരുമ്പോൾ ശസ്ത്രക്രിയ ആവശ്യമായി വരുന്നത് കൊണ്ട് ഒരു പീഡിയാട്രിക് സർജന്റെ സേവനം ഉള്ള ആശുപത്രികളിൽ മാത്രമേ ഈ ചികിത്സ നൽകുകയുള്ളൂ. കൃത്യസമയത്ത് രോഗം കണ്ടെത്തി ചികിത്സിച്ചിട്ടില്ലെങ്കിൽ തടസ്സപ്പെട്ട കുടലിൽ രക്തയോട്ടം നിലയ്ക്കുകയും ആ ഭാഗം നശിക്കുകയും ചെയ്താൽ അണുബാധ രക്തത്തിൽ പടർന്ന് മരണം വരെ സംഭവിക്കാൻ സാധ്യതയുണ്ട്. ഇടവിട്ടുള്ള കഠിനമായ വയറുവേദന, നിർത്താതെയുള്ള കരച്ചിൽ, ഛർദി, വയറു വീർക്കൽ, രക്തം കലർന്ന മലം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. വയറിന്റെ സ്കാനിങിലൂടെ രോഗനിർണ്ണയം നടത്താം. രോഗം കണ്ടെത്തിയ ഉടനെതന്നെ ചികിത്സ തേടിയാൽ ഒരു പരിധി വരെ ശസ്ത്രക്രിയ ഒഴിവാക്കാൻ സാധിക്കും.
ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ സർജറി വിഭാഗം മേധാവിയും കുട്ടികളുടെ സർജനുമായ ഡോ. വിനോദ് പ്രേം സിംഗിന്റെ നേതൃത്വത്തിൽ സീനിയർ റെസിഡന്റ് ഡോ. വിഷ്ണു മോഹൻ അടക്കമുള്ള സർജറി ടീമും, റേഡിയോളജി വിഭാഗം ഡോക്ടർമാരുടെ സംഘവും പ്രോസീജിയറിൽ പങ്കാളികളായി. അസുഖം ഭേദമായതിനെ തുടർന്ന് കുട്ടി കഴിഞ്ഞ ദിവസം ഡിസ്ചാർജ് ആയി വീട്ടിലേക്ക് മടങ്ങി.