ഡോക്ടർ വന്ദനദാസ് കൊലപാതകക്കേസില്‍ ഇന്ന് വിധി പറയും
ഡോക്ടർ വന്ദനദാസ് കൊലപാതകക്കേസില്‍ കൊല്ലം അഡീഷണല്‍ സെഷൻസ് കോടതി ഇന്ന് വിധി പറയും. പ്രതി സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.2025 ഫെബ്രുവരിയിലാണ് കേസില്‍ വിചാരണ നടപടികള്‍ ആരംഭിച്ചത്. കേസില്‍ 70ലധികം സാക്ഷികളെ വിസ്തരിച്ചു. 22 തൊണ്ടിമുതലുകളും 207 രേഖകളും കോടതിയില്‍ ഹാജരാക്കി. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ കുറ്റകൃത്യം തെളിയിക്കുന്നതില്‍ നിർണായക തെളിവുകളായി മാറി.
പ്രതിക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടെന്നുള്ള പ്രതിഭാഗ വാദവും പൊളിഞ്ഞു. ശാസ്ത്രീയ പരിശോധനാ ഫലങ്ങളും മെഡിക്കല്‍ റിപ്പോർട്ടുകളും ഹാജരാക്കി പ്രതിക്ക് മാനസിക പ്രശ്നങ്ങള്‍ ഇല്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ ബോധ്യപ്പെടുത്തി.2026 ഫെബ്രുവരി 8 നാണ് കേസില്‍ വിചാരണ പൂർത്തിയായത്. 2023 മെയ് 10ന് പുലർച്ചെയാണ് കൊട്ടാരക്കര താലൂക് ആശുപത്രിയില്‍ വെച്ച് ഡോക്ടർ വന്ദനാ ദാസിനെ മദ്യലഹരിയില്‍ പ്രതി സന്ദീപ് കുത്തി കൊലപ്പെടുത്തിയത്. നെടുമ്പനയിലെ എയ്ഡഡ് സ്‌കൂള്‍ അധ്യാപകനായിരുന്ന കുടവട്ടൂർ സ്വദേശി സന്ദീപ് ഡോ.വന്ദനയെ സർജിക്കല്‍ ബ്ലേഡ് ഉപയോഗിച്ചാണ് കുത്തി കൊലപ്പെടുത്തിയത്.
