ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്ന കുട്ടികൾക്ക് പിഴ ഈടാക്കുന്നതിൽ നിന്ന് ഇളവ് നൽകാനാകില്ലെന്ന് കേന്ദ്രസർക്കാർ

ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്ന കുട്ടികൾക്ക് പിഴ ഈടാക്കുന്നതിൽ നിന്ന് ഇളവ് നൽകാനാകില്ലെന്ന് കേന്ദ്രസർക്കാർ. പത്ത് വയസുവരെയുള്ള കുട്ടികളെ മൂന്നാമത്തെ ആളായി കണക്കാക്കി പിഴ ഈടാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി. എളമരം കരീം എംപി നൽകിയ കത്തിനാണ് കേന്ദ്രമന്ത്രി മറുപടി നൽകിയത്. നാളെ മുതലാണ് എഐ ക്യാമറ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് പിഴയീടാക്കുക

അനധികൃത പാർക്കിംഗ് 250 രൂപ, ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ 500 രൂപ, കാറിൽ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ 500 രൂപ, രണ്ടിൽ കൂടുതൽ പേർ ടൂ വീലറിൽ യാത്ര ചെയ്‍താൽ 1000 രൂപ, ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിച്ചാൽ 2000 രൂപ, അമിതവേഗം 1500 രൂപ എന്നിങ്ങനെയാണ് പിഴ ഈടാക്കുന്നത്.

അനധികൃത പാർക്കിങ്ങിനാണ് ഏറ്റവും കുറഞ്ഞ പിഴത്തുകയുള്ളത് (250 രൂപ). ജംഗ്ഷനുകളിൽ ചുവപ്പു സിഗ്‌നൽ ലംഘനം ഉണ്ടായാൽ കേസ് കോടതിക്ക് കൈമാറും. ഓരോ തവണ ക്യാമറയിൽ പതിയുമ്പോഴും പിഴ ആവർത്തിക്കും.
പിഴകളിൽ നിന്ന് എമർജൻസി വാഹനങ്ങളെ ഒഴിവാക്കാൻ ചട്ടമുണ്ട്. പൊലീസും, ഫയർഫോഴ്സും, ആംബുലൻസും, ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കുള്ള വാഹനങ്ങളുമാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുക.