കരുവന്നൂർ സഹകരണ ബാങ്ക് ഹെഡ് ഓഫീസില്‍ ഇഡി നടത്തിവന്ന റെയ്ഡ് അവസാനിച്ചു

കരുവന്നൂർ സഹകരണ ബാങ്കിന്‍റെ ഹെഡ് ഓഫീസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡ് അവസാനിച്ചു. പുലർച്ചെ മൂന്ന് മണിക്കാണ് റെയ്ഡ് അവസാനിച്ചത്. ഇന്നലെ രാവിലെ എട്ട് മണിക്ക് ആരംഭിച്ച പരിശോധന 20 മണിക്കൂറോളം നീണ്ടുനിന്നു.

റബ്കോ ഏജന്‍റായിരുന്ന ബിജോയുടെ വീട്ടിലെ പരിശോധന ഇന്നലെ രാത്രി 10.30 വരെ നീണ്ടു. ആധാരം ഉൾപ്പെടെയുള്ള രേഖകളുടെ പകർപ്പുകൾ പ്രതികളുടെ വീട്ടിൽ നിന്ന് ശേഖരിച്ചു. തട്ടിപ്പ് നടന്ന കാലയളവിലെ ബാങ്കിലെ സാമ്പത്തിക ഇടപാടുകളുടെ രേഖകളും ഇഡി പരിശോധിച്ചു.

ബാങ്ക് പ്രസിഡന്റ്‌ ആയിരുന്ന കെ കെ ദിവാകരൻ,സെക്രട്ടറി ആയിരുന്ന സുനിൽ കുമാർ, മുൻ ശാഖ മാനേജർ ബിജു കരീം എന്നിവരുടെ വീടുകളിലും ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ വീട്ടിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) ഒരേസമയമാണ് റെയ്ഡ് നടത്തിയത്.