ഇലന്തൂർ ഇരട്ടനരബലി കേസിൽ ഇന്നും തെളിവെടുപ്പ് തുടരും

കൊച്ചി: ഇലന്തൂർ ഇരട്ട നരബലിക്കേസിലെ പ്രതികളുമായി അന്വേഷണ സംഘം നടത്തുന്ന തെളിവെടുപ്പ് ഇന്നും തുടരും. മുഖ്യപ്രതി ഷാഫിയെ കൊച്ചിയിലെ ധനകാര്യ സ്ഥാപനത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തും. കൊലപാതകത്തിന് ശേഷം റോസ്ലിന്‍റെയും പത്മയുടെയും സ്വർണ്ണാഭരണങ്ങൾ ഷാഫി പണയം വെച്ചത് ഇവിടെയാണ്.

കൊലപാതകത്തിന് ഉപയോഗിച്ച കത്തി ഇലന്തൂരിലെ ഒരു കടയിൽ നിന്നാണ് വാങ്ങിയതെന്ന് ഭഗവൽ സിംഗ് മൊഴി നൽകിയിരുന്നു. അതിനാൽ ഇയാളെ ഇന്ന് ഈ കടയിലെത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും.

കേസിലെ നിർണായക വിവരങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു. നരബലിക്ക് ശേഷം മനുഷ്യമാംസം അറുത്ത് ഫ്രിഡ്ജിൽ സൂക്ഷിച്ചത് വിൽക്കാനായിരുന്നെന്ന് ഭഗവൽ സിങ്ങും ലൈലയും പറഞ്ഞു. മനുഷ്യമാംസം വിറ്റാൽ ലക്ഷങ്ങൾ കിട്ടുമെന്ന് പറഞ്ഞ് ഇരുവരെയും കബളിപ്പിച്ചെന്ന് ഷാഫി പൊലീസിനോട് പറഞ്ഞു. കടം വാങ്ങിയ പണം തിരികെ ആവശ്യപ്പെട്ടതിനാൽ ഭഗവൽ സിംഗിനെ ബ്ലാക്ക് മെയിൽ ചെയ്യാനാണ് നരബലി ആസൂത്രണം ചെയ്തതെന്നും ഷാഫി മൊഴി നൽകി.