സിവിൽ സർവീസ് ആദ്യ ഘട്ട പരീക്ഷ നാളെ; സംസ്ഥാനത്ത്‌ 61 കേന്ദ്രങ്ങളിൽ 23,666 പേർ പരീക്ഷയെഴുതും

യൂണിയൻ പബ്ലിക് സർവീസ് കമീഷൻ നടത്തുന്ന 2024-ലെ സിവിൽ സർവീസ് പരീക്ഷയുടെ ആദ്യ ഘട്ടം ഞായറാഴ്ച നടക്കും.

രാവിലെ 9.30 മുതൽ 11.30 വരെയും പകൽ 2.30 മുതൽ 4.30വ രെയുമുള്ള രണ്ട് സെഷനുകളായാണ് പരീക്ഷ.

കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ 61 കേന്ദ്രങ്ങളിലായി 23,666 പേരാണ് സംസ്ഥാനത്ത്‌ പരീക്ഷ എഴുതുന്നത്.

രാവിലെയുള്ള പരീക്ഷക്ക് ഒമ്പതിനും ഉച്ചക്ക് ശേഷമുള്ള പരീക്ഷക്ക് രണ്ടിന് മുമ്പും പരീക്ഷാ ഹാളിൽ പ്രവേശിക്കണം.

ഡൗൺലോഡ് ചെയ്ത ഇ-അഡ്മിറ്റ് കാർഡിനൊപ്പം പാസ്പോർട്ട് സൈസ് ഫോട്ടോയും ഇ-അഡ്മിറ്റ് കാർഡിൽ പരാമർശിക്കുന്ന ഒറിജിനൽ ഐഡന്റിറ്റി കാർഡും കരുതണം. കറുത്ത ബാൾ പോയിന്റ് പേന കൊണ്ട്‌ മാത്രമേ ഉത്തര സൂചിക പൂരിപ്പിക്കാവൂ.

ബാഗുകൾ, മൊബൈൽ ഫോണുകൾ, ക്യാമറകൾ, ഇലക്ട്രോണിക് വാച്ചുകൾ മറ്റ് ഏതെങ്കിലും തരത്തിലുള്ള ഇലക്ട്രോണിക് ബ്ലൂ ടൂത്ത് ഉപകരണങ്ങൾ പരീക്ഷ കേന്ദ്രത്തിലോ ഹാളിലോ അനുവദിക്കില്ല.