പത്താംതരം തുല്യത പരീക്ഷ സപ്തംബർ 11ന് തുടങ്ങും. ജില്ലയില്‍ 869 പേര്‍ പരീക്ഷ എഴുതും

കണ്ണൂർ: സംസ്ഥാന സാക്ഷരതാ മിഷന്‍ പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് നടത്തുന്ന പത്താംതരം തുല്യത പരീക്ഷ സപ്തംബർ 11ന് തുടങ്ങും. 8 പഠനകേന്ദ്രങ്ങളിലായി ജില്ലയില്‍ ഈ വര്‍ഷം പരീക്ഷയെഴുതുന്നത് 869 പേരാണ്.

618 സ്ത്രീകളും 251 പുരുഷന്‍മാരുമാണ് പരീക്ഷയെഴുതുന്നത്. ഇതില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 44 പേരും പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്ള 36 പേരും ഭിന്നശഷിക്കാരായ 20 പേരും ഉള്‍പ്പെടും.
നാഷണല്‍ ഹെല്‍ത്ത് മിഷനുമായി ചേര്‍ന്ന് ആശാവര്‍ക്കര്‍മാര്‍ക്കായി നടത്തിയ പ്രത്യേക പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത 87 പേരില്‍ 61 പേരും പരീക്ഷ എഴുതും.

അവര്‍ക്കായി പ്രത്യേക പരിശീലനവും സാക്ഷരതാ മിഷന്‍ നല്‍കുന്നു.
കണ്ണൂര്‍ വിഎച്ച്എസ്, തലശ്ശേരി ബി ഇ എം പി എച്ച്എസ്എസ്, കൂത്തുപറമ്പ് ജിഎച്ച്എസ്എസ്, പാനൂര്‍ പി ആര്‍ എം എച്ച്എസ്എസ്, പേരാവൂര്‍ സെന്റ് ജോസഫ് എച്ച്എസ്എസ്, ചാവശ്ശേരി ജിവിഎച്ച്എസ്എസ്, തളിപ്പറമ്പ് മൂത്തേടത്ത് എച്ച്എസ്എസ്, മാടായി ജി ബി എച്ച്എസ്എസ്, ഇരിക്കൂര്‍ ജിഎച്ച്എസ്എസ്, കല്യാശ്ശേരി കെ പി ആര്‍ ജിഎച്ച്എച്ച്എസ്എസ് എന്നിവയാണ് പരീക്ഷ കേന്ദ്രങ്ങള്‍.
പരീക്ഷ എഴുതുന്നവര്‍ ബന്ധപ്പെട്ട സ്‌കൂളില്‍ നിന്നും ഹാള്‍ടിക്കറ്റ് കൈപ്പറ്റണമെന്ന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

പരീക്ഷ മുന്നൊരുക്കത്തിന്റെ ഭാഗമായി പഠന കേന്ദ്രങ്ങളില്‍ മാതൃകാ പരീക്ഷകള്‍ സംഘടിപ്പിച്ചു. സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍മാരും അധ്യാപകരും മാതൃകാ പരീക്ഷയ്ക്ക് നേതൃത്വം നല്‍കി.