സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജി ഫാത്തിമാബീവി അന്തരിച്ചു

സുപ്രീംകോടതിയിലെ ആദ്യ വനിതാ ജസ്റ്റിസും തമിഴ്നാട് മുൻ ഗവർണറുമായ ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു. 96 വയസ്സായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം.

അണ്ണാവീട്ടിൽ മീരാസാഹിബിന്റെയും ഖദീജ ബീവിയുടെയും മകളായി 1927-ൽ പത്തനംതിട്ടയിലായിരുന്നു ഫാത്തിമ ബീവിയുടെ ജനനം. പത്തനംതിട്ട കാതോലിക്കേറ്റ് ഹൈസ്കൂളിലെ പഠനശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽനിന്ന് രസതന്ത്രത്തിൽ ബിരുദം നേടി. തുടർന്ന് തിരുവനന്തപുരം ലോ കോളേജിൽനിന്ന് നിയമബിരുദവും കരസ്ഥമാക്കി.

1950-ൽ അഭിഭാഷകയായി എൻറോൾ ചെയ്ത ഫാത്തിമ ബീവി 1958-ലാണ് മുൻസിഫ് ജഡ്ജിയായി നിയമിതയായത്. 1968-ൽ സബ് ജഡ്ജായും 1972-ൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റായും സ്ഥാനക്കയറ്റം ലഭിച്ചു. 1974-ൽ ജില്ലാ സെഷൻസ് കോടതി ജഡ്ജിയായി. 1983-ലാണ് ഹൈക്കോടതി ജഡ്ജിയായത്. 1989-ൽ രാജ്യത്തെ ആദ്യത്തെ വനിതാ ജസ്റ്റിസായി സുപ്രീംകോടതിയിൽ നിയമിതയായി. മൂന്നുവർഷത്തിന് ശേഷം സുപ്രീംകോടതിയിൽനിന്ന് വിരമിച്ചു. 1997 മുതൽ 2001 വരെയുള്ള കാലയളവിലാണ് തമിഴ്നാട് ഗവർണറായി പ്രവർത്തിച്ചത്