പനിക്കൊപ്പം വയറിളക്കവും പടരുന്നു; ചികില്‍സ തേടിയത് അരലക്ഷത്തിലേറെ പേര്‍

സംസ്ഥാനത്ത് പനിക്കൊപ്പം ഗുരുതര വയറിളക്ക രോഗങ്ങളും പടരുന്നതായി ആരോഗ്യവകുപ്പിന്‍റെ കണക്കുകള്‍. ഈ മാസം അമ്പതിനായിരത്തിലേറെപേരാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സ തേടിയത്. ഒരാഴ്ചക്കിടെ പതിനയ്യായിരത്തിലേറെ പേര്‍ ചികില്‍സ തേടി

മലിനമായ ഭക്ഷണവും വെളളവും ആരോഗ്യകേരളത്തെ രോഗക്കിടക്കയിലാക്കുന്നവെന്നാണ് ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന കണക്കുകള്‍ പറയുന്നത് . ഈ മാസം 21 ന് 2519 പേരാണ് ഛര്‍ദി – അതിസാര രോഗങ്ങള്‍ ബാധിച്ച് ചികില്‍സയ്ക്കെത്തിയത്.

ഞായറാഴ്ച രോഗികളുടെ എണ്ണം 1009 ലേയ്ക്ക് താഴ്ന്നെങ്കിലും പിറ്റേന്ന് 2348 ലേയ്ക്ക് ഉയര്‍ന്നു. 27 ന് 2125 പേര്‍ രോഗികളായി. പ്രതിദിനം രണ്ടായിരത്തിലേറെ പേര്‍ വയറിളക്ക രോഗങ്ങള്‍ ബാധിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം ചികില്‍ തേടുന്ന അവസ്ഥ. ഒരാഴ്ചക്കിടെ 14521 രോഗബാധിതര്‍. ഈ മാസം 27 വരെ 50346 പേര്‍ക്ക് വയറിളക്ക രോഗങ്ങള്‍ ബാധിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ , പാലക്കാട് ജില്ലകളിലാണ് രോഗബാധിതര്‍ കൂടുതല്‍.