സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു

2022ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിച്ചു. മികച്ച നടനായി മമ്മൂട്ടിയെ തിരഞ്ഞെടുത്തു. പുഴു, നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, ഭീഷ്മപര്‍വ്വം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് പുരസ്‌കാരം. മികച്ച നടിയായി വിൻസി അലോഷ്യസിനെ തിരഞ്ഞെടുത്തു. രേഖ എന്ന ചിത്രമാണ് വിന്‍സിയെ മികച്ച നടിയാക്കിയത്.

ന്നാ താൻ കേസ് കൊട് ചിത്രത്തിലെ പ്രകടനമികവിന് കുഞ്ചാക്കോ ബോബനും അപ്പൻ എന്ന ചിത്രത്തിലൂടെ അലൻസിയറും പ്രത്യേക ജൂറി പരാമർശം നേടി. നൻപകൽ നേരത്ത് മയക്കം ആണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. മഹേഷ് നാരായണന്‍ മികച്ച സംവിധായകനായി.

മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പുരസ്കാരമാണ് ആദ്യം പ്രഖ്യാപിച്ചത്. സി.എസ്.വെങ്കിടേശ്വരന്‍ പുരസ്കാരത്തിന് അർഹനായി. മികച്ച ജനപ്രിയ ചിത്രമായി ‘ന്നാ താൻ കേസ് കൊട്’ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നവാഗത സംവിധായകൻ: ഷാഹി കബീർ (ചിത്രം: ഇലവീഴാ പൂഞ്ചിറ) ഷോബി പോൾ രാജ് ആണ് മികച്ച നൃത്തസംവിധായകൻ (ചിത്രം: തല്ലുമാല) മികച്ച പിന്നണി ഗായികയായി മൃദുല വാരിയറും മികച്ച പിന്നണി ഗായകനായി കപിൽ കപിലനും തിരഞ്ഞെടുക്കപ്പെട്ടു. ചിത്രങ്ങളുടെ എണ്ണത്തില്‍ റെക്കോർഡുമായി 154 സിനിമകളാണ് ഇത്തവണ മത്സരരംഗത്തുണ്ടായിരുന്നത്.