സൗദി അറേബ്യയില്‍ ആദ്യത്തെ മങ്കി പോക്സ് കേസ് റിപ്പോര്‍ട്ട് ചെയ്തു

റിയാദ്: സൗദി അറേബ്യയില്‍ ആദ്യത്തെ മങ്കി പോക്സ് കേസ് റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്ന് റിയാദിലെത്തിയ ഒരാൾക്ക് വ്യാഴാഴ്ചയാണ് കുരങ്ങ് വസൂരി ബാധിച്ചതായി കണ്ടെത്തിയത്. സൗദി ആരോഗ്യ മന്ത്രാലയമാണ് രോഗം സ്ഥിരീകരിച്ചത്. ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം, രോഗബാധിതനുമായി സമ്പർക്കം പുലർത്തിയ എല്ലാവരിൽ നിന്നും ലബോറട്ടറി പരിശോധനകൾക്കായി സാമ്പിളുകൾ എടുത്തിട്ടുണ്ട്. രോഗിയുമായി സമ്പർക്കം പുലർത്തിയവരെ പരിശോധിച്ചെങ്കിലും ആർക്കും രോഗലക്ഷണങ്ങൾ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. രോഗബാധിതനായ വ്യക്തി അംഗീകൃത ആരോഗ്യ നടപടിക്രമങ്ങൾ അനുസരിച്ച് മെഡിക്കൽ പരിചരണത്തിലാണെന്ന് മന്ത്രാലയം അറിയിച്ചു.

കുരങ്ങ് വസൂരിയുടെ സംഭവവികാസങ്ങളെക്കുറിച്ചുള്ള നിരീക്ഷണവും തുടർ പ്രവർത്തനങ്ങളും തുടരുകയാണെന്നും എല്ലാ സുതാര്യതയോടും കൂടി പുതിയ കേസുകൾ പ്രഖ്യാപിക്കുന്നുണ്ടെന്നും മന്ത്രാലയം സ്ഥിരീകരിച്ചു. രാജ്യത്ത് രോഗത്തിന്‍റെ ഏത് വികാസത്തെയും നേരിടാനുള്ള സന്നദ്ധതയും കഴിവും മന്ത്രാലയം അറിയിച്ചു.