ചൂട് കനത്തതോടെ കടലിൽ നിന്നുള്ള മത്സ്യങ്ങളുടെ ലഭ്യത ക്രമാതീതമായി കുറഞ്ഞു

ചൂട് കനത്തതോടെ കടലിൽ നിന്നുള്ള മത്സ്യങ്ങളുടെ ലഭ്യത ക്രമാതീതമായി കുറഞ്ഞു. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കൂടുതൽ കിട്ടിക്കൊണ്ടിരുന്ന കണവയും അയലയും പകുതി പോലും കിട്ടാനില്ല. കടലിൽ ചൂട് കൂടുന്നതിനാൽ മത്സ്യങ്ങൾ മുകൾ തട്ടിലേക്ക് വരാതെ ചൂട് കുറഞ്ഞിടത്തേക്ക് പോകുന്നതാണ് മീൻ കുറയാൻ കാരണം.
സാധാരണ വേനൽക്കാലത്ത് കൂടുതലായി കിട്ടിയിരുന്ന ചെമ്മീനും നെത്തോലിയും ചാളയും കിട്ടാനില്ല. മീൻ പിടിക്കാൻ പോകുന്നവരിൽ നല്ലൊരു ഭാഗവും ഒഴിഞ്ഞ യാനവുമായാണ് തിരികെ എത്തുന്നത്.

സമുദ്ര താപനിലയിൽ ഉണ്ടാകുന്ന ചെറിയ വ്യതിയാനം പോലും മത്സ്യ സമ്പത്തിനെ ബാധിക്കുന്നതാണ്. താപനില കൂടി തുടങ്ങുമ്പോൾ മുതൽ മീൻ ഉൾക്കടലിലേക്ക് പോകും. താപനില കൂടുതലായതിനാൽ മത്സ്യ തൊഴിലാളികൾക്ക് കൂടുതൽ ദിവസം കടലിൽ തങ്ങാനുമാകില്ല. മീൻ കിട്ടാതെ വരുന്നതും കടൽ ക്ഷോഭവും ഇന്ധന വില കൂടുന്നതുമെല്ലാം മത്സ്യ മേഖലയെ തളർത്തുകയാണ്.