സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലവിൽ വന്നു

കണ്ണൂർ : സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിലവിൽ വന്നു. ജൂലൈ 31 അര്‍ധരാത്രി വരെ 52 ദിവസം നീണ്ടുനിൽക്കുന്ന ട്രോളിംഗ് നിരോധനമാണ് സംസ്ഥാനത്ത് ഉണ്ടാകുക.

പരമ്പരാഗത വള്ളങ്ങള്‍ക്ക് മാത്രമെ ഈ ദിവസങ്ങളില്‍ മത്സ്യബന്ധനത്തിന് അനുമതി നൽകുകയുള്ളൂ. നിരോധനം ലംഘിക്കുന്ന ബോട്ടുള്‍ക്കതിരെ നടപടിയെടുക്കുമെന്ന് ഫിഷറീസ് വകുപ്പ് വ്യക്തമാക്കി. നിരോധനം ലംഘിക്കുന്നവരെ നിരീക്ഷിക്കാന്‍ കോസ്റ്റല്‍ പൊലീസുണ്ടാകും.

മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുവാനും അതു വഴി മത്സ്യത്തൊഴിലാളികളുടെ വരുമാനമാർഗ്ഗം ഉറപ്പുവരുത്തുകയും പോഷകമൂല്യമുള്ള മത്സ്യങ്ങളുടെ വംശവർദ്ധനവ് നടപ്പിലാക്കുവാനും ഉദ്ദേശിച്ച് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നിരോധനമാണ് ട്രോളിങ് നിരോധനം.

1988-ലാണ് സർക്കാർ ഈ നിരോധനം ഇന്ത്യയിൽ നടപ്പിലാക്കിയത്. ഇന്ത്യയിൽ ആദ്യം കൊല്ലം തീരത്താണ് നിരോധനം പ്രാബല്യത്തിൽ വരുത്തിയത്. പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ട്രോളിങ് നിരോധനത്തിൽ നിന്നൊഴിവാക്കുന്ന കേരളാ വർഷകാല മത്സ്യബന്ധന സംരക്ഷണ നിയമം 2007ൽ ആണ് നിലവിൽ വന്നത് .

ചാള, അയല തുടങ്ങിയ മത്സ്യങ്ങളുടെ പ്രജനനസമയമായ മൺസൂൺ കാലത്താണ് ട്രോളിങ് നിരോധനം ഏർപ്പെടുത്തുക. ഈ കാലത്ത് മുട്ടയിടാറായ മത്സ്യങ്ങൾ തീരങ്ങളിൽ കൂടുതലായി ഉണ്ടാകും. ഈ സമയത്ത് വൻതോതിൽ മത്സ്യബന്ധനം (ട്രോളിങ്) നടത്തിയാൽ മുട്ടയിടാറായ മത്സ്യങ്ങൾ കൂടുതലായി വലയിൽ കുടുങ്ങുകയും അടുത്ത തലമുറ മത്സ്യകുഞ്ഞുങ്ങൾ പിറവി എടുക്കാതെ പോകുകയും ചെയ്യും