ഗുജറാത്ത് തിരഞ്ഞെടുപ്പ്; രാമക്ഷേത്രത്തിലേക്ക് സൗജന്യയാത്ര വാഗ്ദാനം ചെയ്ത് കേജ്രിവാള്‍

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി വിജയിച്ചാൽ അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കോൺഗ്രസിന് ഒരു വോട്ട് പോലും നൽകരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ഈ വാഗ്ദാനം. ബിജെപിയും കോൺഗ്രസും തമ്മിൽ രഹസ്യ ധാരണയുണ്ടെന്നും കെജ്രിവാൾ ആരോപിച്ചു. ദഹോദിൽ നടന്ന സമ്മേളനത്തിലാണ് കെജ്രിവാൾ ഇക്കാര്യം അറിയിച്ചത്. ഗുജറാത്തിൽ മതപരിവർത്തന വിവാദവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് കെജ്രിവാളിന്‍റെ വാഗ്ദാനമെന്നതും ശ്രദ്ധേയമാണ്.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും കെജ്രിവാളിനൊപ്പം ഉണ്ടായിരുന്നു. ഗുജറാത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയെ കുറിച്ചും കെജ്രിവാൾ വിമർശിച്ചു. “ഗുജറാത്തിലെ റോഡുകളുടെ മോശം അവസ്ഥയേക്കുറിച്ചും കേജ്രിവാള്‍ സമ്മേളനത്തില്‍ ആഞ്ഞടിച്ചു. ഗുജറാത്തിലെ റോഡുകള്‍ മികച്ചതാണെന്നാണ് ബിജെപി പറയുന്നത്. എന്നാല്‍ ഇപ്പോഴുള്ള മോശം റോഡുകള്‍ മൂലം ഒരു മണിക്കൂര്‍ സമയമുള്ള യാത്ര മൂന്ന് മണിക്കൂറായി. ഡിസംബര്‍ 1ന് എഎപി അധികാരത്തിലെത്തുമ്പോള്‍ ആദ്യം ചെയ്യുക പ്രധാന റോഡിലെ അറ്റകുറ്റ പണികള്‍  ആറുമാസത്തിനുള്ളില്‍ ചെയ്യും. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഗ്രാമീണ റോഡുകളും പുനരുദ്ധരിക്കും” കേജ്രിവാള്‍ പറഞ്ഞു.

“അയോധ്യയിലെ രാമക്ഷേത്രം അടുത്തവര്‍ഷം തയ്യാറാകും. ദില്ലിയില്‍ രാമഭക്തരെ അയോധ്യയിലേക്ക് സൗജന്യമായി കൊണ്ടുപോകുന്ന പദ്ധതി തുടങ്ങിയിട്ടുണ്ട്. വീട്ടില്‍ നിന്ന് രാമഭക്തരെ കൂട്ടിക്കൊണ്ട് പോയി ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് തിരികെ വീട്ടിലെത്തിക്കുന്നത് വരെയുള്ള സകല കാര്യങ്ങളും സൗജന്യമായി നല്‍കുന്നതാണ് പദ്ധതി. ഗുജറാത്തില്‍ ആം ആദ്മി സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ നിങ്ങളേയും ഇത്തരത്തില്‍ അയോധ്യയിലേക്ക് സൗജന്യമായി കൊണ്ടുപോകും.” കേജ്രിവാള്‍ വാഗ്ദാനം ചെയ്തു.