സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനുള്ള നടപടിയിൽ സമഗ്രമായ മാറ്റം വരുത്തുമെന്ന് മന്ത്രി

സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനുള്ള നടപടിയിൽ സമഗ്രമായ മാറ്റം വരുത്തുമെന്ന് മന്ത്രി ഗണേഷ് കുമാർ അറിയിച്ചു. ലേണേഴ്സ് ടെസ്റ്റിൽ വലിയ രീതിയിൽ മാറ്റമുണ്ടാകുമെന്നാണ് മന്ത്രി അറിയിച്ചത്. ചോദ്യങ്ങളുടെ എണ്ണം 20ൽ നിന്ന് 30 ആക്കി ഉയർത്തും. 30 ചോദ്യങ്ങളിൽ 25 എണ്ണത്തിന് ശരിയുത്തരം എഴുതിയാൽ മാത്രമാണ് പരീക്ഷ പാസാകൂവെന്നും മന്ത്രി വ്യക്തമാക്കി. ഇതോടൊപ്പം ഒരു ദിവസം 20ൽ കൂടുതൽ ലൈസൻസ് ഓഫീസിൽ നിന്ന് അനുവദിക്കരുതെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.വാഹനം ഓടിക്കുക എന്നതല്ല, വാഹനം കൈകാര്യം ചെയ്യുക എന്നതാണ് പ്രധാനം. അതിനാണ് പാർക്കിംഗ് റിവേഴ്സ് എടുക്കുക. ശുപാർശ കൊണ്ടുവന്നാൽ ലൈസൻസ് നൽകില്ല. ഡ്രൈവിംഗ് സ്‌കൂളുകളുടെ പ്രവർത്തനത്തിലും മാറ്റം വരുത്തും. എല്ലാ കാര്യങ്ങളും ക്യാമറയിൽ പകർത്തും. സംസ്ഥാനത്ത് നാലര ലക്ഷം ലൈസൻസും ആർസി ബുക്കും വിതരണം ചെയ്യാനുണ്ട്’- മന്ത്രി പറഞ്ഞു.’ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന വാഹനങ്ങൾക്കുള്ളിൽ ഉദ്യോഗസ്ഥർ മോശമായ ഭാഷ പ്രയോഗിക്കരുത്. കുട്ടികളോടും സ്ത്രീകളോടും വളരെ മാന്യമായി ഇടപെടണം. എല്ലാം ക്യാമറയിൽ റെക്കോഡ് ചെയ്യും. ഇത് മൂന്ന് മാസം സൂക്ഷിക്കും. പരാതിയുണ്ടെങ്കിൽ ദൃശ്യങ്ങൾ പരിശോധിക്കും’- ഗണേഷ് കുമാർ പറഞ്ഞു. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്താക്കിയത്.