പശുവിനെ കശാപ്പ് ചെയ്ത കേസില്‍ മൂന്ന് പേര്‍ക്ക് ജീവപര്യന്തം തടവും 18 ലക്ഷം പിഴയും
പശുവിനെ കശാപ്പ് ചെയ്ത കേസില്‍ മൂന്ന് പേര്‍ക്ക് ജീവപര്യന്തം തടവും 18 ലക്ഷം പിഴയും ചുമത്തി ഗുജറാത്തിലെ അമ്രേലി ജില്ലയിലെ സെഷന്‍സ് കോടതി.ഗോവധക്കേസില്‍ മൂന്ന് പേർക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കുന്നത് ഇതാദ്യമാണ്.
2017ലെ ഗുജറാത്ത് മൃഗസംരക്ഷണ (ഭേദഗതി) നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കാസിം ഹാജി സോളങ്കി, സത്താർ ഇസ്മായില്‍ സോളങ്കി, അക്രം ഹാജി സോളങ്കി എന്നീ മൂന്ന് പ്രതികളെ സെഷൻസ് കോടതി ജഡ്ജി റിസ്വാന ബുഖാരി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. 2023ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പശുക്കളെ കശാപ്പ് ചെയ്യുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അംറേലി സിറ്റിയിലെത്തി മൂന്ന് പേരെ കസ്റ്റഡിയിലെടുക്കുന്നത്. റെയ്ഡില്‍ 40 കിലോ പശുവിറച്ചിയും കശാപ്പിനുപയോഗിച്ച് കത്തിയും മറ്റു അവശിഷ്ടങ്ങളും കണ്ടെടുത്തെന്നും പൊലീസ് പറയുന്നു.
കാസിം സോളങ്കിയെ സംഭവസ്ഥലത്ത് തന്നെ പിടികൂടിയെങ്കിലും മറ്റുള്ളവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീടാണ് ഇവരെ പിടികൂടുന്നത്. അതേസമയം ചരിത്രപരമായ വിധിയെന്നാണ് ഗുജറാത്ത് സർക്കാർ വിശേഷിപ്പിച്ചത്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ നേതൃത്വത്തിലുള്ള സർക്കാർ, പശു സംരക്ഷണത്തിനും ക്ഷേമത്തിനും പ്രതിജ്ഞാബദ്ധമാണെന്ന് വക്താവ് ജിതു വഘാനി വ്യക്തമാക്കി.
ഇന്ത്യൻ സംസ്കാരത്തിന്റെയും വിശ്വാസത്തിന്റെയും കേന്ദ്രബിന്ദുവാണ് പശു. പശുവിനെ കൊല്ലുന്നത് പോലുള്ള കുറ്റകൃത്യങ്ങള്‍ക്ക് സംസ്ഥാന സർക്കാർ ഒരു ദയയും കാണിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 2011ല്‍ അന്നത്തെ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് ഗുജറാത്തിലെ ബിജെപി സർക്കാർ ഗോവധത്തിനെതിരെ കർശനമായ നിയമം പാസാക്കിയത്. ജീവപര്യന്തം തടവ് എന്ന വ്യവസ്ഥയോടെ 2017-ല്‍ നിയമം ഭേദഗതി ചെയ്യുകയായിരുന്നു.
