ഹജ്ജ്: പ്രവേശന കവാടങ്ങളിൽ പരിശോധന കർശനമാക്കി

മക്ക | ഹജ്ജ് ചട്ടങ്ങളും നിർദേശങ്ങളും ലംഘിച്ച് മക്കയിലേക്ക് അനുമതിയില്ലാതെ ആളുകളെ കൊണ്ടുപോകുന്നത് പിടിച്ചാൽ ആറ് മാസം വരെ തടവും 50,000 റിയാൽ വരെ പിഴയും ലഭിക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റി അറിയിച്ചു.

അനധികൃതമായി തീർഥാടകരെ കടത്താനായി ഉപയോഗിച്ച വാഹനം കണ്ടുകെട്ടുന്നതും വിദേശികളാണെങ്കിൽ ജയിൽ ശിക്ഷയ്ക്ക് ശേഷം നാടുകടത്തുന്നതും സഊദിയിലേക്കുള്ള പ്രവേശനം നിഷേധിക്കുന്നതുമാണ്. നിയമലംഘകരുടെ എണ്ണത്തിനനുസരിച്ച് പിഴ തുക കൂടുമെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി.

സുഗമവും സുരക്ഷിതവുമായ രീതിയിൽ ഹജ് തീര്‍ഥാടനം ഒരുക്കുന്നതിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങളോട് സ്വദേശികളും വിദേശികളും സഹകരിക്കണം. വ്യാജ ഹജ്ജ് കമ്പനികൾക്കെതിരെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലെ 911 എന്ന നമ്പറിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ 999 എന്ന നമ്പരിലും നിയമ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യണം.