ഹജ്ജ് 2025; 65 വയസ്സിന് മുകളിലുള്ള തീര്‍ത്ഥാടകര്‍ സഹായിയെ കൂടെക്കൂട്ടണം

റിയാദ്: 2025 മുതല്‍ ഇന്ത്യയില്‍ നിന്ന് ഹജ്ജിനെത്തുന്ന 65 വയസിന് മുകളിലുള്ള തീര്‍ത്ഥാടകര്‍ സഹായിയെ ഒപ്പം കൂട്ടണം. ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലമാണ് പുതിയ ഹജ്ജ് നയം വെളിപ്പെടുത്തിയത്. 18നും 60നും ഇടയില്‍ പ്രായമുള്ളയാളെയാണ് സഹായായി കൂടെക്കൂട്ടേണ്ടത്. നേരത്തെ ഈ നിബന്ധന 70 വയസ്സിന് മുകളിലുള്ളവര്‍ക്കായിരുന്നു. സൗദി അറേബ്യയിലെ സേവനകാലാവധി പൂർത്തിയാക്കി മടങ്ങുന്ന കോൺസുൽ ജനറലിന് ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം നൽകിയ യാത്രയയപ്പ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുരുഷന്മാരുടെ ഒപ്പമല്ലാതെ ഹജ്ജിനെത്തുന്ന 65 നുമുകളിലുള്ള സ്ത്രീകള്‍ക്ക് 45നും 60നുമിടയില്‍ പ്രായമുള്ള സ്ത്രീകളെ സഹായിയായി ഒപ്പം കൂട്ടാം. അടുത്ത വർഷത്തെ ഹജ്ജിന് 65 വയസ് കഴിഞ്ഞവർക്ക് നറുക്കെടുപ്പില്ലാതെ നേരിട്ട് അവസരം നൽകും. കഴിഞ്ഞ വർഷം വരെ 70 വയസിനു മുകളിലുള്ളവർക്കായിരുന്നു നറുക്കെടുപ്പില്ലാതെ അവസരം ലഭിച്ചിരുന്നത്. 2025ലെ ഹജ്ജ് നയത്തിലാണ് കേന്ദ്രം പുതിയ മാറ്റം വരുത്തിയിരിക്കുന്നത്. 65 വയസിനു മുകളിലുള്ളവരിൽനിന്ന് സത്യവാങ്മൂലം വാങ്ങിയാണ് അപേക്ഷ സ്വീകരിക്കുക.