കേന്ദ്ര ഹജ്ജ് കമ്മിറ്റി അപേക്ഷ ക്ഷണിച്ചു; ഡിസംബര്‍ 20 വരെ ഓണ്‍ലെെന്‍ അപേക്ഷ സമര്‍പ്പിക്കാം.

2023 ലെ ഹജ്ജ് നയം തന്നെ അംഗീകരിച്ച്‌ കൊണ്ട് ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ 2024 ലെ ഹജ്ജ് തീര്‍ത്ഥാടനത്തിന് പോകാന്‍ ഉദ്ദേശിക്കുന്നവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.ഡിസംബര്‍ 4 മുതല്‍ 20 വരെ ഹജ്ജ് കമ്മിറ്റി വെബ്സെെറ്റായ www.hajCommittee.gov.in എന്ന ലിങ്കിലൂടെയോ Haj Suvidha എന്ന ആന്‍ഡ്രോയിഡ് ആപ്പിലൂടെയോ ഓണ്‍ലെെന്‍ അപേക്ഷ സമര്‍പ്പിക്കാം. Google Paly Store ല്‍ നിന്ന് ഈ ആപ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

അപേക്ഷകര്‍ക്ക് 20-12-2023 ന് മുമ്ബ് ഇഷ്യൂ ചെയ്തതും 31-1-2025 വരെ വാലിഡിറ്റിയുള്ളതുമായ പാസ്പോര്‍ട്ട് ഉള്ളവരാകണം. കേരളത്തിലെ മൂന്ന് പുറപ്പെടല്‍ കേന്ദ്രങ്ങളായ കോഴിക്കോട്, കണ്ണൂര്‍, കൊച്ചി എന്നീ വിമാനത്താവളങ്ങളിലൊന്ന് തെരഞ്ഞെടുക്കാം. ഇവയുള്‍പ്പെടെ രാജ്യത്താകെ 25 പുറപ്പെടല്‍ കേന്ദ്രങ്ങളാണുണ്ടാകും.2023 ലെ ഹജ്ജ് നയത്തില്‍ കാര്യമായ മാറ്റങ്ങളില്ലാതെയാണ് 2024 ഹജ്ജ് നയം പ്രഖ്യാപിച്ചിരിക്കുന്നത്. കുട്ടികള്‍ക്ക് തീര്‍ഥാടനത്തിനുള്ള വിലക്ക് നീക്കിയെന്നതാണ് ഏറെ ശ്രദ്ധേയം. കോവിഡിനെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണമാണ് നീക്കിയത്. ഒരു കവറില്‍ നാല് മുതിര്‍ന്നവര്‍ക്കും രണ്ട് കുട്ടികള്‍ക്കും സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ മുഖേന അപേക്ഷിക്കാം.

മുതിര്‍ന്ന പൗരന്മാര്‍ക്കും പുരുഷന്മാര്‍ കൂടെയില്ലാത്ത വനിതകള്‍ക്കുമുള്ള (Without Mehram Catogary) മുന്‍ഗണന ഇത്തവണയും തുടരും. 45 വയസ്സ് തികഞ്ഞ നാല് സ്ത്രീകള്‍ക്ക് ഈ കാറ്റഗറിയില്‍ അപേക്ഷിക്കാം. 70 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്ക് നറുക്കെടുപ്പില്ലാതെയാണ് അവസരം നല്‍കുക. അവരുടെ കൂടെ അടുത്ത ബന്ധുക്കളില്‍ പെട്ട ഒരു സഹായി നിര്‍ബന്ധമായും വേണം.ഈ രണ്ട് വിഭാഗത്തില്‍ ഉള്‍പ്പെടാത്തവര്‍ ജനറല്‍ കാറ്റഗറിയായിരിക്കും. അപേക്ഷകരുടെ എണ്ണം കൂടുന്നതിനനുസരിച്ച്‌ സ്വീകാര്യമായ അപേക്ഷകരില്‍ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കും. കഴിഞ്ഞ വര്‍ഷം 1.7 ലക്ഷം ഹജ്ജ് തീര്‍ത്ഥാടകര്‍ക്കാണ് സൗദി അറേബ്യ ഇന്ത്യയില്‍ നിന്ന് അനുമതി നല്‍കിയിരുന്നത്. ഈ വര്‍ഷവും ഈ ക്വാട്ട തുടരുമെന്നാണ് പ്രതീക്ഷ. ആകെ ലഭിക്കുന്ന ഹജ്ജ് ക്വാട്ടയില്‍ 80 ശതമാനം സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ക്കും 20 ശതമാനം സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്കും അനുവദിക്കും. കരട് നയത്തില്‍ സംസ്ഥാന കമ്മിറ്റികളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരിഗണിച്ചശേഷം 2024ലെ ഹജ്ജ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കും.

അപേക്ഷ സമര്‍പ്പിക്കുന്നതിന് ഹജ്‌ജ് കമ്മിറ്റിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ മനസ്സിലാക്കണമെന്ന് ഹജ്‌ജ് കമ്മിറ്റി സര്‍ക്കുലറില്‍ ആവശ്യപ്പെട്ടു. കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ പരിശീലനം ലഭിച്ച ഹജ്ജ് ട്രെെനര്‍മാര്‍ അപേക്ഷകരെ സഹായിക്കും. ഇത് സംബന്ധമായ അറിയിപ്പ് സംസ്ഥാന ഹജ്ജ് കമ്മിറ്റിയില്‍ ഉടനെയുണ്ടാകുമെന്നറിയുന്നു