പീഡന പരാതി; എൽദോസിൻ്റെ ഭാഗംകൂടി കേട്ടശേഷം നടപടിയെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്കെതിരായ പീഡന പരാതിയിൽ അദ്ദേഹത്തിന്‍റെ ഭാഗം കൂടി കേട്ട ശേഷം തീരുമാനമെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളോടുള്ള പൊതുവായ സമീപനം ചിന്തൻ ശിബിറിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

എന്താണ് സംഭവിച്ചതെന്ന് ഇരുവിഭാഗവും പരിശോധിച്ച് തീരുമാനിക്കും. അവർക്ക് പറയാനുള്ളത് അവർ കോടതിയെ അറിയിച്ചിട്ടുണ്ട്, എൽദോസിന് പറയാനുള്ളത് കേട്ട ശേഷം ബാക്കി തീരുമാനിക്കും. സംഭവം പുറത്തുവന്നതിന് ശേഷം എൽദോസുമായി സംസാരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഭവത്തിൽ അനധികൃതമായോ അനാവശ്യമായോ ആരെങ്കിലും ഇടപെട്ടിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കും. പൊലീസ് അന്വേഷിക്കുന്ന കേസായതിനാൽ പാർട്ടി പ്രത്യേക കമ്മീഷൻ വെച്ച് സമാന്തര അന്വേഷണം നടത്തില്ലെന്നും പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ നേതാക്കളുമായി ഏകോപിപ്പിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.