ഹരിപ്പാട് ആനയുടെ കൊമ്ബിലിരുത്തിയ കൈക്കുഞ്ഞ് നിലത്തുവീണ സംഭവം; അച്ഛൻ അറസ്റ്റില്‍
ആനയുടെ കൊമ്ബില്‍ നിന്ന് പിഞ്ചുകുഞ്ഞ് നിലത്തുവീണ സംഭവത്തില്‍ ആനയുടെ പാപ്പാനും കുട്ടിയുടെ പിതാവുമായ കൊട്ടിയം സ്വദേശി അഭിലാഷ് അറസ്റ്റില്‍.പെരുമ്ബാവൂരില്‍ നിന്ന് ഇയാളെ ഹരിപ്പാട് പൊലീസ് പിടികൂടുകയായിരുന്നു. ഇയാള്‍ ആനയുടെ താത്‌കാലിക പാപ്പാൻ ആണ്.
സംഭവത്തില്‍ ദേവസ്വം പാപ്പാൻ ജിതിൻ രാജിനെ കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തിരുന്നു. ഹരിപ്പാട് പൊലീസ് സ്വമേധയാ എടുത്ത കേസിലാണ് അറസ്റ്റ്. മൃഗങ്ങളെ ഉപയോഗിച്ചുള്ള ആക്രമണം, ജീവഹാനിക്കിടയാക്കുന്ന പ്രവൃത്തി തുടങ്ങിയ വകുപ്പുകള്‍ ചേർത്താണ് ജിതിനെ കസ്റ്റഡിയിലെടുത്തത്. ജുവനൈല്‍ ജസ്റ്റിസ് പ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ആറുമാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞിനെ കൊലകൊമ്ബൻ ആനയുടെ കൊമ്ബിലിരുത്തിയ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൊമ്ബില്‍ ചേർത്തിരുത്തവേ തലകീഴായി മറിഞ്ഞ് ആനയുടെ കാല്‍ക്കീഴില്‍ വീണ കുഞ്ഞ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
മൂന്നുമാസം മുമ്ബ് പാപ്പാനെ കുത്തിക്കൊന്ന ഹരിപ്പാട് ക്ഷേത്രത്തിലെ ആനയായ ഹരിപ്പാട് സ്കന്ദന്റെ കൊമ്ബിലാണ് അഭിലാഷ് തന്റെ കുഞ്ഞിനെ ഇരുത്താൻ ശ്രമിച്ചത്. വീഴ്ചയില്‍ ആനയുടെ കാലിലെ ചങ്ങലയില്‍ കുഞ്ഞിന്റെ തലയിടിക്കുന്നതടക്കം ദൃശ്യങ്ങളില്‍ കാണാം.
ഹരിപ്പാട് ക്ഷേത്രത്തോടു ചേർന്നുള്ള ദേവസ്വം ബോർഡിന്റെ ആനത്തറയില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. കുഞ്ഞിന്റെ ചോറൂണ് ചടങ്ങിനായാണ് അഭിലാഷ് ക്ഷേത്രത്തിലെത്തിയത്. ചടങ്ങിനുശേഷം കുട്ടിയെ ആനയ്ക്കരികിലെത്തിച്ചു. കുഞ്ഞിന്റെ പേടി മാറുമെന്ന വിശ്വാസത്തില്‍ ആനയുടെ കാലുകള്‍ക്കിടയിലൂടെ കൊണ്ടുപോയെന്നാണ് അഭിലാഷ് ക്ഷേത്രം ഭാരവാഹികളോട് പറഞ്ഞത്.
തുടർന്ന് ആനക്കൊമ്ബിലിരുത്തുന്നതിനിടെ കൈയില്‍ നിന്ന് തെന്നിപ്പോയ കുഞ്ഞ് നിലത്തുവീഴുകയായിരുന്നു. നാട്ടുകാരാണ് ഇതിന്റെ ദൃശ്യങ്ങള്‍ പകർത്തിയത്. സംഭവത്തെത്തുടർന്ന് അഭിലാഷിനെ ദേവസ്വം ബോർഡ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.
