ഹർത്താൽ നടന്നത് സർക്കാരിൻ്റെ മൗനാനുവാദത്തോടെയെന്ന് കെ.സുരേന്ദ്രൻ

കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് പ്രഖ്യാപിച്ച ഹർത്താൽ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത പൈശാചിക ആക്രമണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഒരു വിഭാഗം ആളുകൾക്ക് നേരെ ആസൂത്രിതമായ ആക്രമണമാണ് നടക്കുന്നത്. സംസ്ഥാന സർക്കാരിന്റെയും പോലീസ് സംവിധാനത്തിന്‍റെയും മൗനാനുവാദത്തോടെയാണ് ഇത് നടന്നതെന്നും അദ്ദേഹം ആരോപിച്ചു.

പോലീസ് കയ്യുംകെട്ടി നോക്കി നിൽക്കുകയാണ്. ഇത് സർക്കാർ സ്പോൺസർ ചെയ്ത ഹർത്താൽ ആണോ എന്ന് സംശയമുണ്ട്. ഹർത്താലിനെ നേരിടാൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു ക്രമീകരണവും ഉണ്ടായില്ല. പോപ്പുലർ ഫ്രണ്ടിനെ അടിച്ചൊതുക്കാനുള്ള ധൈര്യം പൊലീസിനില്ല. എന്തുകൊണ്ട് മറ്റ് സേനയുടെ സഹായം തേടിയില്ല?

പോപ്പുലർ ഫ്രണ്ടിനെ സഹായിക്കണമെന്ന രഹസ്യ നിലപാടുണ്ട് സർക്കാരിന്. സർക്കാരിന്റെ രാഷ്ട്രീയ നിലപാടാണ് പോലീസിന്‍റെ കൈ ബന്ധിപ്പിക്കാൻ കാരണം. യു.ഡി.എഫും എൽ.ഡി.എഫും പോപ്പുലർ ഫ്രണ്ടിനെ അനുകൂലിക്കുന്നു. ഹർത്താലുമായി ബന്ധപ്പെട്ട് കരുതൽ തടങ്കലിൽ എടുത്തവർക്കെതിരെ ശക്തമായ നടപടി വേണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.