ഡെങ്കിപ്പനി വ്യാപനം ജൂലൈയിൽ ശക്തമാകും; ആശുപത്രികൾ സജ്ജമാകണമെന്ന് ആരോഗ്യ മന്ത്രി

സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപനം ജൂലൈയിൽ ശക്തമാകാനും രോഗികളുടെ എണ്ണത്തിൽ വർധനവിനും സാധ്യത. 2017ന് സമാനമായ രീതിയിലാണ് ഇപ്പോൾ കേസുകൾ വർധിക്കുന്നതെന്നും അതിനാൽ ആശുപത്രികൾ കൂടുതൽ സജ്ജമാക്കണമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. (ഇന്നലെ ഏറ്റവും കൂടുതൽ പേർ ചികിൽസ തേടിയത് മലപ്പുറം ജില്ലയിലാണ് . 2095 പേർ.കോഴിക്കോട് – 1529 ഉം എറണാകുളത്ത് 1217 ഉംതിരുവനന്തപുരത്ത് – 1156 ഉം പേർ ചികിൽസ തേടി. ആകെ 12876 പേരാണ് പനിബാധിച്ച് ആശുപത്രികളിലെത്തിയത്. 20 ദിവസത്തിനിടെ ഒന്നേ മുക്കാൽ ലക്ഷം പേർക്ക് പനി ബാധിച്ചു.

പനിയും സാംക്രമിക രോഗങ്ങളും ബാധിച്ച് മൂന്നാഴ്ചയ്ക്കുളളിൽ മരിച്ചവരുടെ എണ്ണം 32 ആയി ഉയർന്നു. ഇന്നലെ 33 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു . 298 പേർ രോഗലക്ഷണങ്ങളോടെ ചികിത്സയ്‌ക്കെത്തി. 7 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചപ്പോൾ 10 പേർക്ക് രോഗം സംശയിക്കുന്നുണ്ട്.