കർണാടകയിൽ കനത്ത മഴ; ബെംഗളൂരുവിൽ വെള്ളക്കെട്ട്

ബെംഗളൂരു: കനത്ത മഴയെ തുടർന്ന് ബെംഗളൂരുവിന്‍റെ ചില ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ജനജീവിതം താറുമാറായി. പലയിടത്തും മരങ്ങൾ കടപുഴകി വീണു. ബെംഗളൂരു-മൈസൂർ ഹൈവേയിൽ വെള്ളക്കെട്ട് കാരണം വാഹനങ്ങൾ കുടുങ്ങി. രാമനഗരയിൽ ഗതാഗതം തടസ്സപ്പെട്ടു.

സംസ്ഥാനത്തെ ചില പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. അതേസമയം, റായ്ച്ചൂർ ജില്ലയിലെ മസ്കിയിൽ കാർ കനാലിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു. ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

ബെംഗളൂരു, ബെലഗാവി, ഗഡാഗ്, കൊപ്പൽ, ഹവേരി, ധാർവാഡ്, ബെല്ലാരി, ദാവനഗരെ, ചിത്രദുർഗ, തുമകുരു, ചിക്കബല്ലാപൂർ, കോലാർ, രാംനഗർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് തുടർച്ചയായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് കനത്ത മഴയാണ് പെയ്യുന്നത്. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തിങ്കളാഴ്ച രാമനഗര ഉൾപ്പെടെയുള്ള പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.