‘എടാ, ‘പോടാ’ വിളി വേണ്ടെന്ന് പോലീസിന് കർശനനിർദേശം നല്‍കി ഹൈക്കോടതി

കൊച്ചി: ജനങ്ങളാണ് പരമാധികാരിയെന്നും അവരോട് ‘എടാ, ‘പോടാ’ വിളി വേണ്ടെന്നും പോലീസിന് കർശനനിർദേശം നല്‍കി ഹൈക്കോടതി. ഇക്കാര്യം വ്യക്തമാക്കി വീണ്ടും സർക്കുലർ ഇറക്കാൻ സംസ്ഥാന പോലീസ് മേധാവിയോട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു. പാലക്കാട് ആലത്തൂരില്‍ പോലീസുദ്യോഗസ്ഥൻ അഭിഭാഷകനോട് മോശമായിപെരുമാറിയ സംഭവത്തെത്തുടർന്നുള്ള ഹർജികളാണ് കോടതി പരിഗണിച്ചത്.

സർക്കുലർ ഇറക്കിയതിന്റെ റിപ്പോർട്ട് ഫെബ്രുവരി ഒന്നിന് ഹാജരാക്കണം. പോലീസിന്റെ ‘എടാ, പോടാ’ വിളി വേണ്ടെന്ന് ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നിലനില്‍ക്കേ കോടതി ഉത്തരവുമായി ഹാജരായ അഭിഭാഷകനെ ആലത്തൂരിലെ പോലീസുദ്യോഗസ്ഥൻ ‘എടാ’ എന്ന് വിളിക്കുന്നതടക്കമുള്ള വീഡിയോ സാമൂഹികമാധ്യമത്തില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.