ഹൈറിച്ച് തട്ടിപ്പിൽ പ്രതി കെ.ഡി പ്രതാപന്റെ ജാമ്യാപേക്ഷ തള്ളി.

ഹൈറിച്ച് തട്ടിപ്പിൽ പ്രതി കെ.ഡി പ്രതാപന്റെ ജാമ്യാപേക്ഷ തള്ളി. കലൂർ പി.എം.എൽ.എ കോടതിയുടെതാണ് നടപടി. പ്രതിക്കെതിരെയുള്ള ആരോപണങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതാണെന്ന് കോടതി പറഞ്ഞു.

തനിക്കെതിരെ ഒരു തെളിവുമില്ലാതെയാണ് ഇ.ഡിയുടെ അറസ്റ്റ് എന്നാരോപിച്ചാണ് പ്രതാപൻ ജാമ്യാപേക്ഷ നൽകിയത്. ഇതിനെതിരെയാണ് ഇ.ഡി എതിർസത്യവാങ്മൂലം സമർപ്പിച്ചത്.

കേരളം കണ്ടതിൽവെച്ച് ഏറ്റവും വലിയ തട്ടിപ്പാണ് ഹൈറിച്ച് തട്ടിപ്പ്. ഇത് കേരളത്തിൽ മാത്രം ഒതുങ്ങുന്നതല്ല. ജാർഖണ്ഡടക്കമുള്ള സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചും വ്യാപക തട്ടിപ്പ് നടന്നിട്ടുണ്ട്. ഈ ഘട്ടത്തിൽ കെ.ഡി പ്രതാപന് ജാമ്യം അനുവദിച്ചാൽ സാക്ഷികളേയും പരാതിക്കാരെയും സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും ഇ.ഡി ചൂണ്ടിക്കാട്ടി.