തേനീച്ചയുടെ കുത്തേറ്റ് മാരകമായി പരിക്കേൽക്കുന്നവർക്കുംസഹായധനം നൽകണം- മനുഷ്യാവകാശ കമ്മിഷൻ

കാസർകോട് : പെരുംതേനീച്ചയുടെ കുത്തേറ്റ് മാരകമായി പരിക്കേൽക്കുന്നവർക്ക് ചട്ടങ്ങളിൽ മാറ്റംവരുത്തി ഉത്തരവ് ഭേദഗതി ചെയ്ത് സഹായധനം അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ.

2021 ഫെബ്രുവരി 14-ന് പെരുംതേനീച്ചയുടെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ വെള്ളരിക്കുണ്ട് സ്വദേശി പി.വി.ആന്റണിയുടെ പരാതിയിലാണ് ഉത്തരവ്. അദ്ദേഹത്തിന്റെ കിഡ്‌നിയുടെ പ്രവർത്തനം തകരാറിലായി.

വന്യജീവി ആക്രമണം കാരണമുള്ള നഷ്ടപരിഹാരത്തിനായി അപേക്ഷ നൽകിയപ്പോൾ നിരസിച്ചതായി പരാതിക്കാരൻ കമ്മിഷനെ അറിയിച്ചു.പെരുംതേനീച്ച വന്യജീവി ഗണത്തിൽ ഉൾപ്പെട്ടില്ലാത്തതിനാൽ സഹായധനം നൽകാൻ കഴിയില്ലെന്ന് കളക്ടറും, കുത്തേറ്റ് മരിക്കുന്നവർക്ക് മാത്രമാണ് 1980-ലെ നിയമപ്രകാരം നഷ്ടപരിഹാരത്തിന് അർഹതയുള്ളതെന്ന് കാസർകോട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറും കമ്മിഷനെ അറിയിച്ചു.

ഇതുസംബന്ധിച്ചുള്ള ഉത്തരവ് ഭേദഗതിചെയ്യാൻ കമ്മിഷൻ നിർദേശിച്ചു.

വനം-വന്യജീവി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ഉത്തരവ് നൽകിയത്. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിക്കുന്ന നടപടികൾ മൂന്നു മാസത്തിനുള്ളിൽ സമർപ്പിക്കണം