‘ശ്രീധരന്‍ സ്ത്രീയായി ജനിക്കാതിരുന്നത് ഭാഗ്യം’; സ്ത്രീവിരുദ്ധ പരാമർശം നടത്തി ഉണ്ണിത്താന്‍

കാസർകോട്: സ്ത്രീവിരുദ്ധ പരാമർശം നടത്തി രാജ്മോഹൻ ഉണ്ണിത്താൻ എം പി. മുൻ കോൺഗ്രസ് നേതാവും അഭിഭാഷകനുമായ സി.കെ. ശ്രീധരൻ ഒരു സ്ത്രീയായി ജനിക്കാത്തത് കേരളത്തിന്‍റെ ഭാഗ്യം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുടെ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ, സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായ ശ്രീധരൻ സുപ്രധാന സാക്ഷികളെ വിസ്തരിക്കുന്ന ദിവസം കോടതിയിൽ ഹാജരാകാതിരിക്കുകയും ജൂനിയേഴ്സിനെ പറഞ്ഞയക്കുകയും ചെയ്തിരുന്നു. മാർക്സിസ്റ്റ് നേതാവ് മോഹനനേയും അദ്ദേഹവുമായി ബന്ധപ്പെട്ട സാക്ഷികളെയും വിസ്തരിക്കാൻ വിളിപ്പിച്ച ദിവസങ്ങളിൽ അദ്ദേഹം വിചാരണക്കോടതികളിൽ നിന്ന് മുങ്ങുന്ന കാഴ്ച അന്നും കണ്ടു. പണത്തിനുവേണ്ടി മാർക്സിസ്റ്റ് പാർട്ടിയുമായും ആർ.എസ്.എസുമായും ഇയാൾക്ക് അവിഹിത ബന്ധമുണ്ട്. ശരീരം കോൺഗ്രസിലും മനസ്സ് ബിജെപിയിലും മാർക്സിസ്റ്റ് പാർട്ടിയിലുമാണ്. കാഞ്ഞങ്ങാട്ടുകാരുടേയും കേരളത്തിന്റേയും ഭാഗ്യമാണ് അദ്ദേഹം ഒരു സ്ത്രീയായി ജനിക്കാതിരുന്നത് എന്നും ഉണ്ണിത്താൻ പറഞ്ഞു.

പെരിയ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് കേസ് എടുത്ത ശേഷവും ശ്രീധരൻ വഞ്ചന നടത്തിയെന്ന് അദ്ദേഹം പറഞ്ഞു.