മാലിന്യം സംസ്കരണത്തിൽ പിഴച്ചാൽ ഇനി സ്പോട്ടിൽ പിഴ; മിന്നൽ പരിശോധനയ്ക്കായി ജില്ലാതല സ്ക്വാഡ്

തിരുവനന്തപുരം: മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്തി നടപടിയെടുക്കാൻ ജില്ലാതലത്തിൽ എൻഫോഴ്സ്മെന്‍റ് സ്ക്വാഡ് വരുന്നു. മിന്നൽ പരിശോധന നടത്താനും സ്പോട്ട് ഫൈൻ ഈടാക്കാനും ലൈസൻസ് റദ്ദാക്കാനും പ്രത്യേക സംവിധാനത്തിന് അധികാരമുണ്ട്. ആദ്യഘട്ടത്തിൽ സംസ്ഥാനത്തുടനീളം 23 സ്ക്വാഡുകളെ വിന്യസിക്കും.

പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, വയനാട്, കാസർകോട് ജില്ലകളിൽ ഒരു സ്ക്വാഡും മറ്റ് ജില്ലകളിൽ രണ്ട് സ്ക്വാഡുകളും പ്രവർത്തിക്കും. തദ്ദേശ സ്വയംഭരണ വകുപ്പിലെ പെർഫോമൻസ് ഓഡിറ്റിലെ ഒരു ഉദ്യോഗസ്ഥനാണ് ഓരോ സ്ക്വാഡിനും നേതൃത്വം നൽകുക.

സ്വച്ഛതാ മിഷനിലെ ഒരു എൻഫോഴ്സ്മെന്‍റ് ഓഫീസറും ഒരു പൊലീസ് ഉദ്യോഗസ്ഥനും ഉൾപ്പെടെ മൂന്ന് അംഗങ്ങളാണ് സ്ക്വാഡിൽ ഉണ്ടാവുക. ഹൈക്കോടതി നിർദേശത്തിന്‍റെ പശ്ചാത്തലത്തിലാണ് എൻഫോഴ്സ്മെന്‍റ് ശക്തിപ്പെടുത്താൻ തീരുമാനിച്ചതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു.