മന്ത്രിസ്ഥാനം റദ്ദാക്കുന്നതുൾപ്പെടെ പരിഗണിക്കും; മുന്നറിയിപ്പുമായി ഗവർണർ

തിരുവനന്തപുരം: മന്ത്രിമാർ ആക്ഷേപിച്ചാൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണറെ ഉപദേശിക്കാൻ മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും എല്ലാ അവകാശവുമുണ്ട്. എന്നാൽ ഗവർണർ പദവിയുടെ അന്തസ്സ് കളങ്കപ്പെടുത്തുന്ന പ്രസ്താവനകൾ നടത്തിയാൽ മന്ത്രിസ്ഥാനം റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഗവർണർ മുന്നറിയിപ്പ് നൽകി. രാജ്ഭവൻ പിആർഒയാണ് ഗവർണറുടെ പ്രസ്താവന ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പോസ്റ്റ് ചെയ്തത്.

അതേസമയം, പ്രൊഫസർമാരുടെ പട്ടിക ആവശ്യപ്പെട്ട് കേരള, കാലിക്കറ്റ്, എംജി, കണ്ണൂർ, കുസാറ്റ് വി.സിമാർക്ക് ഗവർണർ കത്തയച്ചു. സെനറ്റ് യോഗത്തിൽ നിന്ന് വിട്ടുനിന്ന 15 അംഗങ്ങളെ പുറത്താക്കിയതിന് പിന്നാലെയാണ് ഗവർണറുടെ നീക്കം.

കേരള വിസിയുടെ കാലാവധി ഒക്ടോബർ 24ന് അവസാനിക്കാനിരിക്കെയാണ് പ്രൊഫസർമാരുടെ പട്ടിക ആവശ്യപ്പെട്ട് ഗവർണറുടെ കത്ത്. 10 വർഷത്തെ സർവീസ് പൂർത്തിയാക്കിയവരെ വി.സിമാരായി നിയമിക്കാം. പട്ടിക ഉടൻ നൽകണമെന്നും കത്തിൽ നിർദ്ദേശിച്ചിട്ടുണ്ട്. വി.സിയുടെ കാലാവധി അവസാനിച്ചുകഴിഞ്ഞാൽ, താല്‍ക്കാലിക ചുമതല സാധാരണയായി മറ്റ് വി.സിമാർക്കാണ് നൽകുക. ഇതിന് വിപരീതമായി പുതിയ വിസിയെ നിയമിക്കാനുള്ള തീരുമാനവുമായി ഗവർണർ മുന്നോട്ട് പോവുകയാണ്.