ഇന്ത്യ-പാക് സൈനികതല ചർച്ച ഇന്ന്.
ഓപറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യ-പാക് സൈനികതല ചർച്ച ഇന്ന്. ഉച്ചയ്ക്ക് 12 മണിക്കാണ് ചർച്ച. വെടിനിർത്തൽ നിലവിൽ വന്ന ശേഷമുള്ള സാഹചര്യങ്ങൾ ചർച്ച ചെയ്യും. വെടിനിർത്തൽ ധാരണയ്ക്ക് ശേഷം അതിർത്തി ഗ്രാമങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. ജമ്മുവിലും പഞ്ചാബിലും ഉൾപ്പെടെ കരുതലിന്റെ ഭാഗമായി ഇന്നലെ ബ്ലാക്ക് ഔട്ടുകൾ പ്രഖ്യാപിച്ചിരുന്നു.
രാജസ്ഥാനിലെ ബാർമർ ഉൾപ്പെടെയുള്ള മേഖലകളിൽ അതീവ ജാഗ്രതാ നിർദേശം തുടരുകയാണ്. ആളുകൾ വീടുകളിൽ തുടരണമെന്നാണ് നിർദേശം. വെടിനിർത്തൽ പ്രഖ്യാപിച്ചത് പാക് ഡിജിഎംഒ വിളിച്ചതിന് ശേഷമെന്ന് ഇന്ത്യയുടെ DGMO ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘായ് വ്യക്തമാക്കിയിരുന്നു. വെടി നിർത്തൽ ധാരണയ്ക്ക് ശേഷവും പാക് സൈന്യത്തിന്റെ പ്രകോപനം ഉണ്ടായി. സേന ശക്തമായി തിരിച്ചടിച്ചു. വെടിനിർത്തൽ തുടർന്നും ലംഘിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്നും സൈന്യം അറിയിച്ചു.