വാഹന ഇന്‍ഷുറന്‍സ് അടയ്ക്കാൻ ഇനി ആധാര്‍ കാര്‍ഡ് നിര്‍ബന്ധം

ന്യൂഡൽഹി: ഇനി വാഹന ഇന്‍ഷുറന്‍സ് അടയ്ക്കാന്‍ മൊബൈല്‍ നമ്പറുമായി ആധാര്‍ ലിങ്ക് ചെയ്താല്‍ മാത്രം മതിയാകില്ല. പുതുക്കുന്ന സമയത്ത് ആധാര്‍കാര്‍ഡും കയ്യിൽ കരുതേണ്ടി വരും. വാഹനവും ആര്‍.സി. ബുക്കും കൈമാറിപ്പോകുന്നത് പതിവായതോടെയാണ് വാഹന ഇന്‍ഷുറന്‍സ് അടയ്ക്കാന്‍ ആധാര്‍കാര്‍ഡും നിര്‍ബന്ധമാക്കുന്നത്.

യഥാര്‍ത്ഥ ഉടമസ്ഥര്‍ തന്നെയാണോ ഇന്‍ഷുറന്‍സ് അടയ്ക്കുന്നതെന്ന് തിരിച്ചറിയാനാണിത്. വാഹന ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള പോളിസികള്‍ എടുക്കുന്നതിനും പുതുക്കുന്നതിനും ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ഐ.ആര്‍.ഡി.എ.) കെ.വൈ.സി. നിര്‍ബന്ധമാക്കിയത് കഴിഞ്ഞ വര്‍ഷമാണ്. ഇതുപ്രകാരം ആധാറുമായി മൊബൈല്‍, പാന്‍ നമ്പരുകള്‍ ബന്ധിപ്പിച്ചവര്‍ക്കേ ഇന്‍ഷുറന്‍സ് നടപടി പൂര്‍ത്തിയാക്കാനാവൂ. ഇതോടൊപ്പം ഇന്‍ഷുറന്‍സ് പുതുക്കുന്ന നടപടി കൂടുതല്‍ സുരക്ഷിതമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആധാര്‍കാര്‍ഡും നിര്‍ബന്ധമാക്കാനൊരുങ്ങുന്നത്.വ്യക്തിഗതവിവരങ്ങളും ഫോണ്‍നമ്പറും ആര്‍.സി. നമ്പറും നല്‍കുന്നതിനോടൊപ്പം ഇന്‍ഷുറന്‍സ് പുതുക്കുന്ന കോളത്തില്‍ ആധാര്‍നമ്പറും (തിരിച്ചറിയല്‍ രേഖ) രേഖപ്പെടുത്തണമെന്നാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് വന്നിട്ടുള്ള നിര്‍ദ്ദേശം. പുതിയ നിബന്ധനകള്‍ എന്നുമുതല്‍ കര്‍ശ്ശനമാക്കുമെന്നതില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് വ്യക്തതയില്ല. എന്നാലും ഇന്‍ഷുറന്‍സ് പുതുക്കാന്‍ എത്തുന്നവരോട് ആവശ്യമായ രേഖകള്‍ കൊണ്ടുവരാന്‍ ആവശ്യപ്പെടുന്നുണ്ട്.