സ്മാര്‍ട്ട് ഫോണ്‍ വാങ്ങാന്‍ പണം വേണം; രക്തം വില്‍ക്കാന്‍ രക്തബാങ്കിലെത്തി 14കാരി

ഒരു സ്മാര്‍ട്ട് ഫോണ്‍ സ്വന്തമാക്കുകയെന്നത് മിക്കയാളുകളുടേയും അടങ്ങാത്ത ആഗ്രഹമാണ്. പ്രത്യേകിച്ചും പുതിയ കാലത്തെ വിദ്യാര്‍ഥികള്‍ക്ക്. സ്വന്തമായി സ്മാര്‍ട്ട് ഫോണ്‍ ഇല്ലെന്ന് പുറത്ത് പറയാന്‍ പോലും നാണക്കേടായി കരുതുന്നുവരാണ് മിക്ക കുട്ടികളും. പക്ഷെ അത് വാങ്ങിച്ച് കൊടുക്കാന്‍ വീട്ടുകാര്‍ക്കും സാധിക്കാതെ വന്നാല്‍ എന്ത് ചെയ്യും? ഫോണ്‍ സ്വന്തമാക്കാന്‍ സ്വന്തം രക്തം വില്‍ക്കാന്‍ ശ്രമിച്ച ഒരു 16 കാരിയുടെ കഥ കേട്ട് ഞെട്ടിത്തരിച്ച് നില്‍ക്കുകയാണ് സൗത്ത് ബംഗാള്‍ ദിനജ് പുരിലെ കാര്‍ഡ പോലീസ് സ്‌റ്റേഷനിലുള്ളവരും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുമെല്ലാം.

പ്ലസ്ടു വിദ്യാര്‍ഥിനിയാണ് കുട്ടി. ഫോണ്‍ വാങ്ങാന്‍ 9000 രൂപ വേണം. പക്ഷെ വീട്ടില്‍ നിന്ന് കിട്ടില്ലെന്ന് ഉറപ്പ്. തുടര്‍ന്നാണ് രക്തം വില്‍ക്കാനായി ബലൂര്‍ഗഢിലെ ജില്ലാ ആശുപത്രിയിലെ രക്തബാങ്കിലെത്തിയത്. 9000 രൂപ തന്നാല്‍ രക്തം നല്‍കാമെന്നായിരുന്നു വാഗ്ദാനം.

രക്തത്തിന് പണം ആവശ്യപ്പെട്ടതില്‍ സംശയം തോന്നിയതോടെ രക്തബാങ്ക് ജീവനക്കാരാണ് പോലീസിനേയും ചൈല്‍ഡ് ലൈനിനേയും വിവരമറിയിച്ചത്. തുടര്‍ന്ന് കുട്ടിയോട് വിശദമായി ചോദിച്ചപ്പോഴാണ് 9000 രൂപയുടെ ഫോണ്‍ സുഹൃത്ത് വഴി ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തതിനെ കുറിച്ചും ഇതിനുള്ള പണം കണ്ടെത്താനായാണ് രക്തം വില്‍ക്കാന്‍ തീരുമാനിച്ചതെന്നും കുട്ടി ഉദ്യോഗസ്ഥരെ അറിയിച്ചത്.