വേഗം കൂട്ടാനായി ബസിലെ സ്പീഡ് ഗവേര്‍ണറില്‍ മാറ്റംവരുത്തിയതായി കണ്ടെത്തല്‍

പാലക്കാട്: വടക്കഞ്ചേരിയിൽ 9 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ എസ് ശ്രീജിത്ത്. അപകടമുണ്ടാക്കിയ സ്വകാര്യ ബസ് അമിത വേഗത്തിലായിരുന്നുവെന്നും വേഗത വർദ്ധിപ്പിക്കുന്നതിനായി വാഹനത്തിന്‍റെ സ്പീഡ് ഗവർണർ സംവിധാനം മാറ്റിയിട്ടുണ്ടെന്നും കണ്ടെത്തിയതായി ട്രാൻസ്പോർട്ട് കമ്മീഷണർ പറഞ്ഞു.

അപകടത്തിന് തൊട്ടുമുമ്പ് ബസ് അമിത വേഗതയിലാണെന്ന് കാണിച്ച് ബസ് ഉടമയുടെ മൊബൈൽ ഫോണിലേക്ക് രണ്ട് തവണ സന്ദേശം അയച്ചിരുന്നു. അപകടസമയത്ത് മണിക്കൂറിൽ 97 കിലോമീറ്റർ വേഗതയിലായിരുന്നു ബസ്. വാഹനത്തിന്‍റെ സ്പീഡ് ഗവർണർ സംവിധാനം മണിക്കൂറിൽ പരമാവധി 80 കിലോമീറ്റർ വേഗത നിശ്ചയിച്ചിരുന്നു. എന്നാൽ മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയുന്ന തരത്തിലാണ് മാറ്റം വരുത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ബൂഫർ, ലൈറ്റിംഗ് എന്നിവയുൾപ്പെടെ നിരവധി മാറ്റങ്ങൾ വാഹനത്തിൽ വരുത്തിയിട്ടുണ്ട്. ഇതെല്ലാം നിയമത്തിന്‍റെ ലംഘനമാണ്. പല സ്കൂളുകളും കുട്ടികളുടെ ഉല്ലാസയാത്രകൾക്കായി രൂപമാറ്റം ചെയ്ത വാഹനങ്ങൾ ആവശ്യപ്പെടുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നു. അപകടങ്ങൾ കുറയ്ക്കാൻ സ്കൂളുകളും ബസ് ഉടമകളും ജാഗ്രത പാലിക്കണമെന്നും വിനോദയാത്രയ്ക്കായി വാഹനങ്ങൾ ക്രമീകരിക്കുമ്പോൾ ഗതാഗത വകുപ്പുമായി ബന്ധപ്പെടണമെന്നും ട്രാൻസ്പോർട്ട് കമ്മീഷണർ നിർദ്ദേശം നൽകി.