ജെറ്റ് എയര്‍വെയ്‌സിന്റെ സ്ഥാപകന്‍ നരേഷ് ഗോയലിനെ ഇ ഡി അറസ്റ്റ് ചെയ്തു

ജെറ്റ് എയര്‍വെയ്‌സിന്റെ സ്ഥാപകന്‍ നരേഷ് ഗോയലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ബാങ്കില്‍നിന്ന് 538 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച കേസിലാണ് അറസ്റ്റ്. ഒരു ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് ഇ ഡി അറസ്റ്റ്. ഇദ്ദേഹത്തെ നാളെ കോടതിയില്‍ ഹാജരാക്കും. ഈ വര്‍ഷം മെയ് ആദ്യം സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇ ഡിയുടെ കേസ്.

കാനറ ബാങ്കില്‍ 538 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് ജെറ്റ് എയര്‍വേയ്സ്, ഗോയല്‍, ഭാര്യ അനിത, ചില മുന്‍ കമ്പനി എക്സിക്യൂട്ടീവുകള്‍ എന്നിവര്‍ക്കെതിരെ സിബിഐ അന്വേഷണം നടത്തിയിരുന്നു. ജെറ്റ് എയര്‍വേയ്സിന് 848.86 കോടി രൂപയുടെ വായ്പ അനുവദിച്ചുവെന്നും ഇതില്‍ 538.62 കോടി രൂപ കുടിശ്ശികയുണ്ടെന്നും ആരോപിച്ച് ബാങ്കിന്റെ പരാതിയിലാണ് എഫ്ഐആര്‍ ഫയല്‍ ചെയ്തിരുന്നത്