വിസിറ്റ് വിസയിലെത്തുന്നവരെ ജോലിക്ക് നിയമിക്കരുത്; ലംഘിച്ചാല്‍ 10 ലക്ഷം ദിര്‍ഹം പിഴ, നിയമം കടുപ്പിച്ച്‌ യുഎഇ

അബുദാബി: നിയമം കര്‍ശനമാക്കി യുഎഇ. വിസിറ്റ് വിസയിലെത്തുന്നവരെ ജോലിക്ക് നിയമിക്കുന്നവര്‍ക്കെതിരെയാണ് നിയമം കടുപ്പിക്കുന്നത്.

സന്ദര്‍ശക വിസയിലെത്തുന്നവരെ ജോലിക്ക് നിയമിക്കുന്ന കമ്ബനികള്‍ക്ക് ഒരു ലക്ഷം മുതല്‍ 10 ലക്ഷം ദിര്‍ഹം വരെയാണ് പിഴ ലഭിക്കുക.

ശരിയായ പെര്‍മിറ്റ് ഇല്ലാതെ തൊഴിലാളികളെ ജോലിക്ക് നിയമിക്കുകയും ഇവരെ ജോലി വാഗ്ദാനം ചെയ്ത് യുഎഇയിലെത്തിച്ച ശേഷം ജോലി നല്‍കാതിരിക്കുകയും ചെയ്യുന്നത് ശിക്ഷാര്‍ഹമാണ്. വര്‍ക്ക് പെര്‍മിറ്റ് ഇല്ലാത്തവരെ ജോലിക്ക് നിയമിക്കുന്നതിന് നേരത്തെ അമ്ബതിനായിരം മുതല്‍ 2 ലക്ഷം ദിര്‍ഹം വരെയായിരുന്നു പിഴ. ഇതാണ് കഴിഞ്ഞ ആഴ്ചത്തെ ഭേദഗതിയിലൂടെ വര്‍ധിപ്പിച്ചത്. തൊഴില്‍ പെര്‍മിറ്റുകള്‍ ഇല്ലാതെ ആളുകള്‍ ജോലിക്ക് നിയമിക്കുന്നത് പിടിക്കപ്പെട്ടാല്‍ കമ്ബനികള്‍ കടുത്ത നടപടി നേരിടേണ്ടി വരും. സന്ദർശക വിസയില്‍ എത്തുന്നവരെ ജോലിക്ക് വെയ്ക്കുകയും ശമ്ബളം നല്‍കാതെ അവരെ വഞ്ചിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തൊഴില്‍ നിയമം കടുപ്പിച്ചത്.

സന്ദർശക വിസയില്‍ എത്തുന്നവർക്ക് യുഎഇയില്‍ ജോലി ചെയ്യാൻ അനുമതിയില്ല. എന്നാല്‍ തൊഴില്‍ അന്വേഷിക്കുന്നതിന്‍റെ ഭാഗമായി വിസിറ്റ് വിസക്കാർ കമ്ബനികളില്‍ സന്ദര്‍ശിക്കുന്നതും അവരെ ജോലിക്കു വയ്ക്കുന്നതും പുതിയ കാര്യമല്ല. പക്ഷേ ചില കമ്ബനികള്‍ തൊഴില്‍ വിസ നല്‍കാൻ തയാറാകുമെങ്കിലും പലരും സന്ദർശകരെ കബിളിപ്പിക്കാനാണ് ശ്രമിക്കുക. കമ്ബനികള്‍ ജോലിക്കായി ആളുകളെ കൊണ്ടു വരേണ്ടത് സന്ദർശക വിസയില്‍ അല്ല, എൻട്രി പെർമിറ്റിലാണ്. ജോലിക്കായി ഇവിടെ എത്തിച്ചു കഴിഞ്ഞാല്‍, റസി‍ഡൻസി വിസയുടെ തുടർനടപടികള്‍ പൂർത്തിയാക്കുകയും തൊഴില്‍ കരാർ ഒപ്പിടുകയും വേണം. ഈ നിയമം പാലിക്കാതെയുള്ള എല്ലാ റിക്രൂട്ട്മെന്‍റുകളും അനധികൃതമാണെന്ന് അധികൃതർ വ്യക്തമാക്കി.