ജില്ലയിൽ പാചക വാതക വിതരണം പ്രതിസന്ധിയിൽ

കണ്ണൂർ: മംഗളൂരുവിലെ പ്ലാന്റിൽ നിന്ന് പാചക വാതക സിലിൻഡർ എത്തിക്കുന്ന ലോറി (ട്രക്ക്) ഡ്രൈവർമാരുടെ സമരം ആറാം ദിവസത്തിലേക്ക് കടന്നു. ഇതോടെ ജില്ലയിലെ പാചക വാതക സിലിൻഡർ വിതരണം പ്രതിസന്ധിയിലായി. ജൂൺ ഏഴിന് ലേബർ കമ്മിഷണർ മുൻപാകെ ഉണ്ടാക്കിയ വേതന കരാർ നടപ്പാക്കണം എന്നാവശ്യപ്പെട്ടാണ് സമരം.

ആദ്യത്തെ 200 കിലോമീറ്റർ ദൂരത്തിന് ചെറിയ ട്രക്കിന് 1365 രൂപയും വലിയതിന് 1675 രൂപയും മിനിമം വേതനം നൽകണമന്നാണ് ഡ്രൈവർമാരുടെ ആവശ്യം. അധികമായി വരുന്ന ഓരോ കിലോമീറ്ററിനും ആറ്‌ രൂപയും 7.20 രൂപയും അനുവദിക്കണം. ക്ലീനർ ബത്തയായി 600 രൂപ നൽകണമെന്നും കരാറിലുണ്ട്. സി ഐ ടി യു, ബി എം എസ് യൂണിയനുകളുടെ പിന്തുണയോടെയാണ് സമരം.

മംഗളൂരുവിലെ ബി പി സി എൽ., ഹിന്ദുസ്ഥാൻ പെട്രോളിയം, ഐ ഒ സി പ്ലാന്റുകളിൽ നിന്നുള്ള ലോറി ഡ്രൈവർമാരാണ് അനിശ്ചിത കാല സമരം നടത്തുന്നത്. ജില്ലയിൽ മൂന്ന് കമ്പനികൾക്കായി 60 ഡീലർമാരാണ് ഉള്ളത്. 200-ഓളം ഡ്രൈവർമാരാണ് സമരത്തിൽ പങ്കെടുക്കുന്നത്. മംഗളൂരുവിൽ നിന്ന് സിലിൻഡർ എത്തിക്കാൻ ആകാത്തതിൽ പാചക വാതക വിതരണ ഏജൻസികളാണ് പ്രതിസന്ധിയിലായത്. കണ്ണൂരിന് പുറമെ, കാസർകോട്, വയനാട്, കോഴിക്കോട് ജില്ലകളെയും സമരം ബാധിച്ചിട്ടുണ്ട്. 16 മുതലാണ് സമരം തുടങ്ങിയത്. 15-ന് സ്വാതന്ത്ര്യ ദിനമായതിനാൽ അന്ന് മുതൽ വിതരണം മുടങ്ങിയിരുന്നു.