കണ്ണൂർ പാറക്കലിലെ കുഞ്ഞിന്റെ കൊലപാതകം: 12 കാരിയെ സിഡബ്ല്യുസിക്ക് മുന്നിൽ ഹാജരാക്കി
കണ്ണൂർ: കണ്ണൂർ പാറക്കലിൽ നാലുമാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ 12 വയസ്സുകാരിയെ സിഡബ്ല്യുസിക്ക് മുന്നിൽ ഹാജരാക്കി. കുട്ടിക്ക് പരിഗണനയും സംരക്ഷണവും ആവശ്യമെന്ന് സി ഡബ്ല്യുസി പറഞ്ഞു. 12 വയസ്സുകാരിയുടെ മാനസികനില പരിഗണിച്ച് കൗൺസിലിംഗ് നൽകാനാണ് തീരുമാനം. അതിനുശേഷം കണ്ണൂരിലെ ഗേൾസ് ഹോമിലേക്ക് മാറ്റും. താൽക്കാലികമായി അവിടെത്തന്നെ തുടരും.
കഴിഞ്ഞ തിങ്കളാഴ്ചയാണ് നാലുമാസം പ്രായമുള്ള കുഞ്ഞിനെ 12 കാരി കിണറ്റിൽ ഇട്ടു കൊന്നത്. കുട്ടിയുടെ അച്ഛന്റെ സഹോദരന്റെ മകളായിരുന്നു നാലുമാസം പ്രായമുള്ള കുഞ്ഞ്. അച്ഛൻ മരിക്കുകയും അമ്മ ഉപേക്ഷിച്ചു പോവുകയും ചെയ്ത 12 കാരി മരിച്ച കുഞ്ഞിന്റെ മാതാപിതാക്കളോടൊപ്പമാണ് താമസിച്ചിരുന്നത്. സ്വന്തം കുഞ്ഞ് ജനിച്ചതിനു ശേഷം വളർത്തച്ഛന് തന്നോടുള്ള സ്നേഹം കുറഞ്ഞെന്ന തോന്നലാണ് നാലുമാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിൽ ഇടാൻ 12 കാരിയെ പ്രേരിപ്പിച്ചത്. കുട്ടിയെ ഇന്നലെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപിൽ ഹാജരാക്കിയിരുന്നു.