കലോത്സവ കോഴക്കേസിൽ അരോപണവിധേയനായ വിധികർത്താവ് പി എൻ ഷാജിയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും.

കണ്ണൂർ: മരിച്ച നിലയിൽ കണ്ടെത്തിയ കലോത്സവ കോഴക്കേസിൽ അരോപണവിധേയനായ വിധികർത്താവ് പി എൻ ഷാജിയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഉച്ചയോടെയാകും പോസ്റ്റ്മോർട്ടം. കേരള സർവകലാശാല കലോത്സവത്തിൽ കോഴ വാങ്ങി ഫലം അട്ടിമറിച്ചെന്ന ആരോപണം നേരിട്ട ഷാജിയെ ഇന്നലെയാണ് കണ്ണൂർ ചൊവ്വയിലെ വീട്ടിൽ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്.

നിരപരാധിയാണെന്നും കോഴ വാങ്ങിയിട്ടില്ലെന്നും രേഖപ്പെടുത്തിയ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. പിന്നിൽ കളിച്ചവരെ ദൈവം രക്ഷിക്കട്ടെയെന്നും കുറിപ്പിൽ പരാമർശമുണ്ട്. ഷാജിയെ കോഴ ആരോപണത്തിൽ കുടുക്കിയതാണെന്നും ആസൂത്രിത ചതിയെന്നും ബന്ധുക്കൾ ആരോപിച്ചു. തിരുവനന്തപുരം കൻ്റോൺമെൻ്റ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് ലഭിച്ചതിന് പിന്നാലെയാണ് ഷാജിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.