കാസർകോട് സ്കൂളിൽ മരം വീണ് ആറാം ക്ലാസ് വിദ്യാർത്ഥിനിയുടെ മരണം: പ്രിൻസിപ്പലിനും പ്രഥമാധ്യാപികയ്ക്കുമെതിരെ നടപടി

കാസർകോട്: സ്കൂളിനകത്ത് മരം വീണ് ആറാം ക്ലാസ് വിദ്യാർത്ഥിനി ആയിഷത്ത് മിൻഹ മരണപ്പെട്ട സംഭവത്തിൽ പ്രിൻസിപ്പലിനും പ്രഥമാധ്യാപികയ്ക്കുമെതിരെ നടപടിയെടുത്ത് വിദ്യാഭ്യാസ വകുപ്പ്. പ്രിൻസിപ്പലിനെയും പ്രഥമാധ്യാപികയെയും സ്ഥലംമാറ്റിയതായി വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

കാസർഗോഡ് അംഗടി മുഗർ ഗവൺമെന്റ് എച്ച് എസ് എസിലായിരുന്നു ജൂലൈ 3 ന് അപകടം സംഭവിച്ചത്. അപകടകരമായി നിന്നിരുന്ന മരം മുറിഞ്ഞുവീണാണ് ആയിഷത്ത് മിൻഹ മരണപ്പെട്ടത്. സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പലിന്റെയും പ്രഥമാധ്യാപികയുടെയും ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായി എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പൊതു വിദ്യാഭ്യാസ ഡയറക്ടർ സ്ഥലംമാറ്റ ഉത്തരവ് നൽകിയിരിക്കുന്നതെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

പ്രിൻസിപ്പലിന്റെ പൂർണ്ണ അധിക ചുമതല വഹിക്കുന്ന മഞ്ജു വി. ഇ., പ്രഥമാധ്യാപികയായ ഷീബ ബി. എന്നിവരെയാണ് സ്ഥലം മാറ്റിയത്. മഞ്ജു വി. ഇ. യെ വയനാട് അച്ചൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലേക്കും ഷീബ ബി. യെ ജി എച്ച് എസ് എസ് ബന്തഡുക്കയിലേക്കും ആണ് സ്ഥലം മാറ്റിയത്.