കാസര്‍ഗോഡ്, വയനാട്, ഇടുക്കി ജില്ലകളില്‍ നിയമനംകിട്ടിയാല്‍ ഇനി 10 വര്‍ഷത്തേക്ക് മാറ്റമില്ല
കാസർഗോഡ്: കാസർഗോഡ്, വയനാട്, ഇടുക്കി ജില്ലകളിലെ സർക്കാർ ഉദ്യോഗസ്ഥരുടെ ക്ഷാമം പരിഹരിക്കാൻ പുതിയ നിയമന വ്യവസ്ഥയുമായി സർക്കാർ.ഈ ജില്ലകള്‍ തെരഞ്ഞെടുത്ത് പിഎസ്സി പരീക്ഷ എഴുതി നിയമനം നേടുന്നവർക്കു കുറഞ്ഞത് 10 വർഷത്തേക്ക് മറ്റു ജില്ലകളിലേക്കു സ്ഥലംമാറ്റം, വർക്കിംഗ് അറേഞ്ച്മെന്റ്, ഡെപ്യൂട്ടേഷൻ, മ്യൂച്വല്‍ ട്രാൻസ്ഫർ എന്നിവ അനുവദിക്കില്ലെന്നാണു പുതിയ ചട്ടം. ഈ വ്യവസ്ഥ പിഎസ്സി വിജ്ഞാപനത്തില്‍ത്തന്നെ ഉള്‍പ്പെടുത്തും. ജോലിയില്‍ പ്രവേശിക്കുന്ന സമയത്തുതന്നെ ആവശ്യമെങ്കില്‍ ഇതു സംബന്ധിച്ച് ഉദ്യോഗാർഥികളില്‍നിന്നു സമ്മതപത്രവും എഴുതി വാങ്ങും.
10 വർഷ കാലയളവിനിടെ ഇവർക്കു ലഭിക്കുന്ന സ്ഥാനക്കയറ്റവും അതത് ജില്ലകളില്‍ത്തന്നെ പരിമിതപ്പെടുത്തും. താരതമ്യേന മത്സരം കുറഞ്ഞ ഈ ജില്ലകള്‍ തെരഞ്ഞെടുത്ത് പിഎസ്സി പരീക്ഷയെഴുതി നിയമനം നേടിയതിനു ശേഷം പെട്ടെന്നുതന്നെ മറ്റു ജില്ലകളിലേക്കു സ്ഥലംമാറ്റം വാങ്ങിപ്പോകുന്നത് ഒഴിവാക്കുകയാണു ലക്ഷ്യം.
ഈ മൂന്നു ജില്ലകളിലെയും ഉദ്യോഗസ്ഥക്ഷാമം സംബന്ധിച്ച് ജീവനക്കാരുടെ സംഘടനകളുമായി ചീഫ് സെക്രട്ടറി നടത്തിയ ചർച്ചകളുടെകൂടി അടിസ്ഥാനത്തിലാണു പുതിയ വ്യവസ്ഥകള്‍ കൊണ്ടുവരാൻ തീരുമാനിച്ചത്.
