Latestകേരളം

ചിന്നു പാപ്പുവിന്റെ മരണത്തില്‍ ദുരൂഹത; ആണ്‍സുഹൃത്തിനെ ഉള്‍പ്പെടെ ചോദ്യം ചെയ്യുന്നു, പോസ്റ്റുമോര്‍ട്ടം ഇന്ന്

കാസർകോട്: സോഷ്യല്‍ മീഡിയ ഇൻഫ്ളുവൻസറായ യുവതിയെ വാടക മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത.ആദൂർ സ്വദേശി ചിന്നു പാപ്പു എന്നറിയപ്പെടുന്ന കെ.രേഷ്മയാണ് (24) മരിച്ചത്. ഇന്നലെ ഉച്ചയോടെ നഗരത്തിന് അടുത്തെ വാടക ക്വാർട്ടേഴ്സിലാണ് മൃതദേഹം കണ്ടെത്തിയത്. ചിന്നുവിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്. ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുത്തതിനുശേഷമായിരിക്കും തുടരന്വേഷണമെന്നും പൊലീസ് വ്യക്തമാക്കി.

ചിന്നു കാസർകോട് ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഇൻസ്റ്റഗ്രാമില്‍ രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ട്.തുടർച്ചയായി ഫോണ്‍ വിളിച്ചിട്ടും എടുക്കാതായതോടെ ആണ്‍സുഹൃത്ത് വീട്ടിലെത്തി നോക്കിയപ്പോഴാണ് ചിന്നുവിനെ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെയാണ് ഇയാള്‍ സുഹൃത്തിനൊപ്പം ചിന്നുവിന്റെ വീട്ടിലെത്തിയത്. യുവതി തൂങ്ങിനില്‍ക്കുന്നതുകണ്ട് ഇയാള്‍ ബഹളംവച്ചതുകേട്ട് നാട്ടുകാരെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭർത്താവുമായി ഏറെക്കാലമായി അകന്നുകഴിയുകയായിരുന്നു യുവതി. അടുത്തിടെയായി ആണ്‍സുഹൃത്തും ഒപ്പം താമസിക്കുന്നുണ്ടായിരുന്നു. ഇയാള്‍ ജോലിക്കുപോയ സമയത്താണ് യുവതി ജീവനൊടുക്കിയത്. ഇയാളെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ആദൂരിലെ ഗംഗാധരൻ- ശൈലജ ദമ്പതികളുടെ മകളാണ് ചിന്നു. നാലു വയസുള്ള മകനുണ്ട്. പിതാവ് ഗംഗാധരനൊപ്പമാണ് കുഞ്ഞ് താമസിക്കുന്നത്. വിവാഹ മോചനവുമായി ബന്ധപ്പെട്ട കേസ് നടക്കുകയാണ്. കുടുംബ പ്രശ്നമാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. കാസർകോട് ഭാഷയിലാണ് ചിന്നു വീഡിയോകള്‍ അവതരിപ്പിച്ചിരുന്നത്. പാചക, യാത്ര വീഡിയോകളായിരുന്നു ഏറെയും. പ്രമോഷൻ വീഡിയോകളും ചെയ്തിരുന്നു.