ജോലി വാഗ്ദാന തട്ടിപ്പിന് ഇരയായ യുവാവ് ജീവനൊടുക്കി
ജോലി വാഗ്ദാന തട്ടിപ്പിന് ഇരയായ മനോവിഷമത്തില്‍ കാട്ടാക്കടയില്‍ യുവാവ് ജീവനൊടുക്കി. കാട്ടാക്കട തൂങ്ങാപറ പോങ് വിളയില്‍ പ്രീത കോട്ടേജില്‍ പ്രമോദ് (44 )ആണ് വീട്ടിലെ മുറിയില്‍ കെട്ടി തൂങ്ങി മരിച്ചത്.വ്യാഴാഴ്ച രാവിലെ ഭാര്യ പുറത്തിറങ്ങിയ സമയത്താണ് ആത്മഹത്യ.
കാനഡയിലേക്ക് ജോലി വാഗ്ദാനം ചെയ്തു പത്തുലക്ഷം രൂപയും ഭാര്യക്ക് സഹകരണ ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് മൂന്നുലക്ഷം രൂപയും പ്രമോദ് നല്‍കിയിരുന്നു. അഞ്ച് വർഷം കഴിഞ്ഞിട്ടും ജോലിയും ഇല്ല, കൊടുത്ത തുകയോ ഇല്ല എന്ന സ്ഥിതിയായി. തുക കൈപ്പറ്റിയ ആള്‍ നിരന്തരം അവധി പറഞ്ഞു മുന്നോട്ട് പോകുമ്പോള്‍ വായ്പ തുക അടയ്ക്കാത്തതിന്റെ പേരില്‍ ബാങ്കിന്റെ ഭീഷണിയും പ്രമോദ് നേരിട്ടിരുന്നു.
കെഎസ്‌എഫിയില്‍നിന്നും ചിട്ടി കൂടി ഇത് ഈട് നല്‍കി വായ്പ എടുത്താണ് കാനഡയില്‍ ജോലി സ്വപ്നം കണ്ട് തുക നല്‍കിയത് എന്ന് സഹോദരൻ പ്രദീപ് കാട്ടാക്കട പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. കൂടാതെ സഹകരണ ബാങ്കില്‍ ജോലിക്കായി മറ്റൊരാള്‍ മൂന്ന് ലക്ഷവും പ്രമോദില്‍ നിന്നും വാങ്ങി. ഇത് തട്ടിപ്പാണ് എന്ന് മനസിലായതോടെയാണ് പണം തിരികെ കിട്ടാൻ പ്രമോദ് ഇവരെ പിന്നീട് സമീപിച്ചത്. നാളുകളായി ഇതിന്റെ മനോവിഷമം സഹോദരനെ കാര്യമായി ബാധിച്ചിരുന്നു എന്നും സഹോദരൻ പ്രദീപ് പറഞ്ഞു.
ഭാര്യ അഞ്ചു, മകള്‍ അനന്യ എന്നിവരുമൊത്ത് കുടുംബ വീട്ടില്‍ ആണ് പ്രമോദ് കഴിഞ്ഞിരുന്നത്. പ്രമോദ് കൂലിപ്പണിക്ക് പോയും ഭാര്യ അഞ്ചു സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്ക് പോയും ആണ് ജീവിതം മുന്നോട്ട് പോയിരുന്നത്. ബാധ്യതകള്‍ ഏറെ വന്നതോടെ പ്രമോദ് കടുത്ത മാനസിക പ്രയാസം നേരിട്ടിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.
കാട്ടാക്കട പോലീസ് ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വൈകുന്നേരത്തോടെ വീട്ടിലെത്തിച്ച മൃതദേഹം രാത്രിയോടെ സംസ്കരിച്ചു. പ്രമോദിന്റെ ആത്മഹത്യ സംബന്ധിച്ച് കടക്കെണിയിലാക്കിയ തൊഴില്‍ തട്ടിപ്പ് ഉള്‍പ്പെടെ സഹോദരൻ പ്രദീപ് കാട്ടാക്കട പോലീസിനു മൊഴി നല്‍കി.
