ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ കാറില്‍ പ്രസവം; യുവതിക്കും കുഞ്ഞിനും രക്ഷകരായി ആരോഗ്യപ്രവര്‍ത്തകര്‍
കൊച്ചി: ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ യുവതി കാറിനുള്ളില്‍ ആണ്‍കുഞ്ഞിന് ജന്മം നല്കി. കണ്ണൂർ തലശ്ശേരി സ്വദേശിനി അനീറ്റ മരിയ റെജി (21) ആണ് ആശുപത്രി കവാടത്തിന് സമീപം കാറില്‍ പ്രസവിച്ചത്.അമ്മയും കുഞ്ഞും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ സുരക്ഷിതരായിരിക്കുന്നു.
ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി അരൂരിലെത്തിയതായിരുന്നു അനീറ്റയും കുടുംബവും. ജനുവരി 22-നായിരുന്നു പ്രസവ തിയതി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെ അനീറ്റയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടു. ഉടൻ തന്നെ അരൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പ്രാഥമിക ചികിത്സയ്ക്ക് ശേഷം മടങ്ങി.
രാവിലെ എട്ട് മണിയോടെ വേദന ശക്തമായതിനെത്തുടർന്ന് കുടുംബം ആശുപത്രിയിലേക്ക് തിരിച്ചു. എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിന് തൊട്ടുമുമ്ബ് കാറില്‍ വെച്ച് തന്നെ കുഞ്ഞ് പുറത്തുവന്നു. ആശുപത്രി കെട്ടിടത്തിന് ഉള്ളിലേക്ക് മാറ്റാൻ കഴിയാത്ത സാഹചര്യമായതിനാല്‍ ആരോഗ്യപ്രവർത്തകർ കാറിനുള്ളില്‍ വെച്ച് തന്നെ പരിചരണം നല്‍കുകയായിരുന്നു.
അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്. ഇന്ന് രാവിലെ 8.45-ഓടെയായിരുന്നു സംഭവം. സമയബന്ധിതമായ ഇടപെടലിലൂടെ അമ്മയ്ക്കും കുഞ്ഞിനും ആവശ്യമായ പരിചരണം നല്കാൻ സാധിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.
