Latestകേരളംവാര്‍ത്തകള്‍

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിത്സ പിഴവ് മൂലം രോഗി മരിച്ചെന്ന് പരാതി

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിത്സ പിഴവ് മൂലം രോഗി മരിച്ചെന്ന് പരാതി. ഗർഭാശയ സംബന്ധമായ പരിശോധനയ്ക്ക് എത്തിയ കോതനല്ലൂർ സ്വദേശി ശാലിനി അംബുജാക്ഷനാണ് മരിച്ചത്.ആശുപത്രിയുടെ വീഴ്ചയാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച്‌ കുടുംബം പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ പരിശോധനയ്ക്കിടെ ഹൃദയാഘാതമുണ്ടായതാണ് മരണകാരണമെന്നാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ ഔദ്യോഗിക വിശദീകരണം.

ഗർഭാശയ സംബന്ധമായ അസുഖത്തിന് ഒരു മാസം മുമ്ബാണ് 49കാരി ശാലിനി അംബുജാക്ഷൻ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തില്‍ ചികിത്സ തേടിയത്. അന്ന് പ്രാഥമിക പരിശോധനകള്‍ നടത്തി. വിശദമായ ഡിആൻഡ്സി പരിശോധനയ്ക്കായി ഇക്കഴിഞ്ഞ ബുധനാഴ്ച എത്താൻ നിർദേശിച്ചു. മരുമകള്‍ മിഥിലയ്ക്കൊപ്പം ബുധനാഴ്ച പുലർച്ചെ ആശുപത്രിയില്‍ എത്തി. ഏഴ് മണിയോടെ പരിശോധനയുടെ ഭാഗമായുള്ള മരുന്ന് നല്‍കി.

സ്ഥിതി മോശമായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്കും വെന്‍റലേറ്ററിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അമിതമായി മരുന്ന് കൊടുത്തതാണ് ശാലിനിയുടെ ജീവൻ നഷ്ടപ്പെടാൻ കാരണമെന്നാണ് കുടുംബത്തിന്‍റെ ആരോപണം. ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലും കടുത്തുരുത്തി സ്റ്റേഷനിലും കുടുംബം പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ചികിത്സ പിഴവ് ഉണ്ടാിട്ടില്ലെന്നാണ് ആശുപത്രിയുടെ വിശദീകരണം. ഡിആൻഡ്സി പരിശോധനയ്ക്ക് മരുന്ന് നല്‍കിയതിന് പിന്നാലെ ശാലിനിയ്ക്ക് ആറ് തവണ ഹൃദയാഘാതമുണ്ടായെന്നും ഇതാണ് മരണകാരണമെന്നും ആശുപത്രി അധികൃതർ പറയുന്നു. ശാലിനിയുടെ കുടുംബത്തിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ ആശുപത്രി സൂപ്രണ്ട് സമഗ്ര അന്വേഷണം നടത്താൻ ആഭ്യന്തര സമിതിയെ നിയോഗിച്ചു