കൊട്ടിയൂർ വൈശാഖ മഹോത്സവം; പ്രക്കൂഴം ചടങ്ങ് നടന്നു. മെയ് 27ന് നീരെഴുന്നള്ളത്ത്

ഇരിട്ടി | കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ ചിട്ടകളും അളവുകളും ചടങ്ങുകളും കർമങ്ങളും പ്രക്കൂഴ നാളിൽ നിശ്ചയിച്ചു. കാക്കയങ്ങാട് പാലയിൽ പുല്ലാഞ്ഞിയോട് നരഹരിപ്പറമ്പ് നരസിംഹമൂർത്തി ക്ഷേത്രത്തിൽ നിന്ന് അവിൽ എഴുന്നള്ളിച്ച് ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ എത്തിയതോടെ പ്രക്കൂഴദിന ചടങ്ങുകൾ ആരംഭിച്ചു.

മാലൂർപടി ക്ഷേത്രത്തിൽ നിന്നും നെയ്യും കൊട്ടിയൂരിലേക്ക് എഴുന്നള്ളിച്ചു. തുടർന്ന് ഇക്കരെ കൊട്ടിയൂർ ക്ഷേത്ര നടയിൽ ആയില്യാർ കാവിന്റെ പ്രവേശന കവാടത്തിന് മുന്നിലായി തണ്ണീർ കുടി ചടങ്ങ് നടത്തി. കല്ലുവാഴയുടെ ഏഴ് ഇലകളിൽ തേങ്ങയും ശർക്കരയും പഴവും വെച്ചാണ് തണ്ണീർകുടി ചടങ്ങ് നടന്നത്.

ക്ഷേത്ര അടിയന്തരക്കാരായ ഒറ്റപ്പിലാൻ, പെരുവണ്ണാൻ, ജന്മാശാരി, പുറംകലയൻ, കൊല്ലൻ, കാടൻ എന്നിവർ ചേർന്നാണ് ചടങ്ങ് നടത്തിയത്. തുടർന്ന് ഇക്കരെ കൊട്ടിയൂരപ്പനെ വണങ്ങി ഇലയിലെ പ്രസാദം ചുരുട്ടിയെടുത്ത് മന്ദംചേരി കിഴക്കെ നടയിലെ വലിയ മാവിൻ ചുവട്ടിൽ കർമ്മങ്ങൾ നടത്തി പ്രസാദം പരസ്പരം പങ്കുവെച്ചു കഴിച്ചു.

തുടർന്ന് ഒറ്റപ്പിലാനും പുറംകലയനും ചേർന്ന് കിഴക്കെ നടയ്ക്ക് സമീപം ബാവലിപ്പുഴയിൽ മുങ്ങി മൂന്ന് കല്ലുകളെടുത്ത് വാവലി കെട്ടിനായി വെച്ചു. തുടർന്ന് അവൽ അളവ് നടന്നു. ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിനോട് ചേർന്ന കുത്തോടിലാണ് അവിൽ അളവ് നടത്തിയത്.

സമുദായി കാലടി കൃഷ്ണ മുരളി നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തിൽ കോളയാട് രാമല ഇല്ലം വത്സൻ നമ്പൂതിരിയാണ് അവൽ അളവ് നടത്തിയത്. ഇതിനുശേഷം ഊരാളന്മാർ വാവലിയിൽ കുളിച്ച് ഈറനായി ഇക്കരെ ക്ഷേത്രത്തിൽ എത്തിയ ശേഷം നെല്ലളവും നടന്നു. മുഖ മണ്ഡപത്തിൽ ചൊരിഞ്ഞിട്ട നെല്ല് കണക്കപ്പിള ആദ്യം അളന്നു. പിന്നീട് ആചാര പ്രകാരം നമ്പീശനും ഏഴില്ലക്കാരും ക്ഷേത്രത്തിനുള്ളിൽ വെച്ച് ഊരാളന്മാരുടെ സാന്നിധ്യത്തിൽ വീണ്ടും അളന്നു.

പാരമ്പര്യ ഊരാളന്മാരായ കുളങ്ങരയ്ത്ത് കുഞ്ഞികൃഷ്ണൻ നായർ, തിട്ടയിൽ നാരായണൻ നായർ, എന്നിവരും ഏഴില്ലക്കാരുടെയും, സമുദായി, കണക്കപ്പിള്ള, ഓച്ചർ തുടങ്ങിയവരുടെയും സാന്നിധ്യത്തിൽ ആയിരുന്നു പ്രക്കൂഴം ചടങ്ങ് നടന്നത്. അർധ രാത്രിയിൽ ആയില്യാർ കാവിൽ ക്ഷേത്ര ജന്മശാന്തി പടിഞ്ഞീറ്റ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഗൂഢ പൂജയും നടന്നു.

മെയ് 27ന് നീരെഴുന്നള്ളത്ത്, ജൂൺ ഒന്നിന് നെയ്യാട്ടം, രണ്ടിന് ഭണ്ഡാരം എഴുന്നള്ളത്ത്, 8ന് തിരുവോണം ആരാധന, 9ന് ഇളനീർവെപ്പ്, 10ന് ഇളനീരാട്ടം, അഷ്ടമി ആരാധന, 13ന് രേവതി ആരാധന, 17ന് രോഹിണി ആരാധന, 19ന് തിരുവാതിര ചതുശ്ശതം, 20ന് പുണർതം ചതുശ്ശതം, 22ന് ആയില്യം ചതുശ്ശതം, 24ന് മകം കലം വരവ്, 27ന് അത്തം ചതുശ്ശതം, വാളാട്ടം, കലശ പൂജ, 28ന് തൃക്കലശാട്ട്‌.