കോഴിക്കോട് ആംബുലൻസ് ട്രാൻസ്ഫോർമറിൽ ഇടിച്ച് കത്തി,രോഗി വെന്തു മരിച്ചു.

കോഴിക്കോട് ആംബുലൻസ് ട്രാൻസ്ഫോർമറിൽ ഇടിച്ച് കത്തി. മിംസ് ഹോസ്പിറ്റലിന് തൊട്ടു മുൻപാണ് അപകടം നടന്നത്. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗി വെന്തു മരിച്ചു. നാദാപുരം സ്വദേശി സുലോചന ആണ് മരിച്ചത്. ആംബുലൻസിൽ ഉണ്ടായിരുന്ന മറ്റുള്ളവർക്കും പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് അപകടം നടന്നത്. അപകടം നടക്കുമ്പോൾ ഏഴ് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. സുലോചനയ്ക്ക് പുറമെ, സുലോചനയുടെ ഭർത്താവ് ചന്ദ്രൻ, അയൽവാസി പ്രസീത, രണ്ട് നഴ്സുമാർ, ഒരു ഡോക്ടർ, ആംബുലൻസ് ഡ്രൈവർ എന്നിവരാണ് അപകടസമയം ആംബുലൻസിൽ ഉണ്ടായിരുന്നത്.

മിംസ് ആശുപത്രിയെത്താൻ വെറും 500 മീറ്റർ അകലെയാണ് അപകടം സംഭവിച്ചത്. ആംബുലൻസ് നിയന്ത്രണം വിട്ടതാണോ അപകടകാരണമെന്നതിനെ കുറിച്ച് നിലവിൽ വ്യക്തതയില്ല.