സംസ്ഥാനത്ത് അപ്രഖ്യാപിത പവർകട്ടില്ലെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി

പാലക്കാട്: സംസ്ഥാനത്ത് അപ്രഖ്യാപിത പവർകട്ടില്ലെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. കേന്ദ്രവിഹിതത്തിന്‍റെ  ലഭ്യതക്കുറവ് അനുസരിച്ച് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതാണ്. നിലവിൽ വൈദ്യുതി പ്രതിസന്ധിയില്ല. ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് വൈദ്യുതി ആവശ്യകതയില്‍ വന്ന വര്‍‍ദ്ധനവും പവര്‍ എക്സ്ചേഞ്ച് മാര്‍‍ക്കറ്റിലെ വൈദ്യുതി ലഭ്യതക്കുറവും കാരണം കഴിഞ്ഞ ദിവസം വൈദ്യുതി നിയന്ത്രണം ആവശ്യമായി വരുമെന്ന് കെഎസ്ഇബി അറിയിപ്പ് നല്‍കിയുരുന്നു.

വൈകീട്ട് 7 മണി മുതൽ രാത്രി 11 വരെയുള്ള പീക്ക് മണിക്കൂറുകളിൽ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്നും വൈദ്യുതി ബോര്‍ഡ് അഭ്യര്‍ത്ഥിച്ചിരുന്നു. ഇടതുമുന്നണി സര്‍ക്കാരിന്‍റെ കാലത്ത് പവര്‍കട്ട് ഉണ്ടാകില്ലെന്ന വാഗ്ദാനം ലംഘിച്ചെന്ന് വലിയ വിമര്‍ശനം ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ വിശദീകരണം

ആണവ നിലയം സ്ഥാപിക്കുന്നതില്‍ ചർച്ച വേണമെന്നും മന്ത്രി പറഞ്ഞു. ആണവ നിലയത്തിൽ സി പി എം സംസ്ഥാന സെക്രട്ടറിയുടെ നിലപാടിനോട് പൂർണ യോജിപ്പാണുള്ളത്. എല്ലാമേഖലയിലെയും ആളുകളെ ഉൾപ്പെടുത്തി വിശദമായ ചർച്ചവേണം. ആണവനിലയം കേരളത്തിൽ സ്ഥാപിക്കുമെന്ന് ആരും പറഞ്ഞിട്ടില്ല. വിഷയം നയപരമായെടുക്കേണ്ട തീരുമാനമാണന്നും മന്ത്രി പറഞ്ഞു.