കുന്നത്തൂർപാടി തിരുവപ്പന മഹോത്സവം സമാപിച്ചു

ശ്രീകണ്ഠപുരം | കുന്നത്തൂർപാടി മുത്തപ്പൻ ദേവസ്ഥാനത്തെ തിരുവപ്പന മഹോത്സവം സമാപിച്ചു.

തിങ്കളാഴ്ച രാത്രിയോടെ സമാപന ചടങ്ങുകൾ തുടങ്ങി. തിരുവപ്പന ഭണ്ഡാരം പൂട്ടി താക്കോൽ കരക്കാട്ടിടം വാണവരെ ഏൽപ്പിച്ചു. ശുദ്ധികർമത്തിന് ശേഷം വാണവരുടെ അനുവാദം വാങ്ങി മുടിയഴിച്ചു.

മൂലംപെറ്റ ഭഗവതിയും കെട്ടിയാടി. തുടർന്ന് ഭക്തജനങ്ങളും വാണവരും പാടിയിൽ നിന്ന് പടിയിറങ്ങി. ഇതിന് ശേഷം അഞ്ഞൂറ്റാനും അടിയന്തിരക്കാരും മാത്രമുള്ള കളിക്കപ്പാട്ടും പ്രദക്ഷിണവും നിഗൂഢ പൂജകളും നടത്തി.

ചൊവ്വാഴ്ച രാവിലെ അഞ്ഞൂറ്റാൻ ഉൾപ്പെടെയുള്ളവരും ആരുഢ സ്ഥാനത്ത് നിന്ന് മലയിറങ്ങി. ശേഷം മുത്തപ്പനെ മലകയറ്റൽ ചടങ്ങും നടത്തി. വെള്ളിയാഴ്ച ചന്തൻ കരിയിടിക്കുന്നതോടെ ഈ വർഷത്തെ തിരുവപ്പന മഹോത്സവ ചടങ്ങുകൾ പൂർത്തിയാകും.